കൊറോണവൈറസ് ഭീതിയിലാണ് ഇന്ന് ലോകം മുഴുവന്‍ കഴിയുന്നത്. അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, സ്പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ ആവശ്യത്തിനു മരുന്നുകളുംമറ്റ് സംവിധാനങ്ങളുമില്ലാതെ വന്‍ പ്രതിസന്ധിയാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ഇങ്ങനെ പ്രതിസന്ധി അനുഭവിക്കുന്ന രാജ്യങ്ങളിലേക്ക് മരുന്നുകളും മറ്റു ആരോഗ്യ കിറ്റുകളും എത്തിക്കാന്‍ ഇന്ത്യ ഏറെ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ യുഎന്‍ വരെ ഇന്ത്യയെ പ്രശംസിച്ചു കഴിഞ്ഞു. ഇപ്പോഴിതാ കൊറോണ വൈറസ് ചികിത്സയില്‍ ഉപയോഗപ്രദമെന്ന് കരുതപ്പെടുന്ന മലേറിയ മരുന്ന് ഹൈഡ്രോക്സിക്ലോറോക്വിന്‍ (എച്ച്‌സിക്യു) നല്‍കുന്നതില്‍ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചിരിക്കുകയാണ്.

28 ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിന്‍ (എച്ച്‌സിക്യു) ഗുളികകള്‍, 19 ലക്ഷം പാരസെറ്റമോള്‍ ഗുളികകള്‍ എന്നിവയാണ് ഇന്ത്യയില്‍ നിന്ന് 87 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരിക്കുന്നത്. ഇന്ത്യ ഇതിനകം 25 രാജ്യങ്ങള്‍ക്ക് 28 ലക്ഷം എച്ച്‌സിക്യു ടാബ്‌ലെറ്റുകള്‍ ഗ്രാന്റ് സഹായമായി നല്‍കിയിട്ടുണ്ട്. ഏകദേശം 19 ലക്ഷം പാരസെറ്റമോള്‍ ഗുളികകള്‍ മറ്റൊരു രൂപത്തില്‍ 31 രാജ്യങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്ന് എംഇഎയുടെ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. മാനുഷിക സഹായമായും വാണിജ്യപരമായും മരുന്ന് വിതരണങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിലേക്ക് 20 ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികകള്‍ കയറ്റി അയച്ചു. നേപ്പാള്‍ 10 ലക്ഷം, ഭൂട്ടാന്‍ 2 ലക്ഷം, ശ്രീലങ്ക 10 ലക്ഷം, അഫ്ഗാനിസ്ഥാന്‍ 5 ലക്ഷം, മാലിദ്വീപ് 2 ലക്ഷവും യുഎസ്‌എക്ക് 3.5 കോടി ഗുളികകള്‍ അനുവദിച്ചതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.