കോവിഡ് വാക്സിന്റെ അവസാനഘട്ട പരീക്ഷണത്തിലേക്ക് കടന്നതായി അമേരിക്കന്‍ മരുന്ന് കമ്പനിയായ മൊഡേണ അറിയിച്ചു. അതേസമയംലോകത്ത് കോവിഡ് ബാധിതര്‍ 78 ലക്ഷം കടന്നു. കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ കണ്ടത്തിയെന്ന വാദവുമായി ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകരും രംഗത്തെത്തി.

അമേരിക്കയില്‍ ഇരുപതിനായിരത്തിലധികം പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ബ്രസീലിലും സമാന അവസ്ഥയാണ്. ഇന്നലെ ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ രാജ്യമായ മെക്സികോ കോവിഡ് കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. മെക്സിക്കോയില്‍ കോവിഡ് മരണം 15000 കടന്നു.

കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ കണ്ടെത്തിയെന്ന വാദവുമായി ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകര്‍ രംഗത്തെത്തി. നാഫ്തലീന്‍ ബേസ്ഡ‍് പിഎല്‍ പ്രോ ഇന്‍ഹിബിറ്റേഴ്സ് എന്നാണ് ഈ തന്മാത്രകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. കൊറോണ വാക്സിന്‍ വികസിപ്പിക്കുന്നതിന് ഇത് ഒരു നിര്‍ണായക വഴിത്തിരിവ് ആകുമെന്നാണ് ഗവേഷക സംഘത്തിന്റെ പ്രതീക്ഷ.

അതേസമയം കോവിഡ് വാക്സിന്റെ അവസാനഘട്ട പരീക്ഷണത്തിലേക്ക് കടന്നതായി അമേരിക്കന്‍ മരുന്ന് കമ്പനിയായ മൊഡേണ അറിയിച്ചു. പരീക്ഷണം പൂര്‍ണമായും വിജയിച്ചാല്‍ അടുത്ത മാസം മുപ്പതിനായിരം ആളുകളില്‍ വാക്സിന്‍ ഉപയോഗിക്കാം എന്നുമാണ് കമ്ബനി അധികൃതരുടെ വിശദീകരണം.

കോവിഡിന്റെ രണ്ടാം ഘട്ട ഭീഷണിയുള്ള ചൈനയില്‍ ഇന്നലെ ഏഴ് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഉക്രൈന്‍ പ്രസിഡന്റ് വ്ലോഡ്മിര്‍ സെലന്‍സ്കിയുടെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചു.