ഡോ. ജോര്‍ജ് എം. കാക്കനാട്
ഹ്യൂസ്റ്റണ്‍ : അമേരിക്കയില്‍ കോവിഡ് മൂലം മരിച്ചവരുടെ സംഖ്യ പുതിയ റെക്കോഡിലേക്ക്. ഇന്നലെ ഒറ്റദിവസം മാത്രം 3,053 പേരാണ് കോവിഡിനെ തുടര്‍ന്നു മരിച്ചത്. കൊറോണ വൈറസ് വ്യാപിച്ചതിനു ശേഷം രാജ്യത്ത് ഉണ്ടായ മരണങ്ങള്‍ ഇതോടെ 289,529 ആയി. ഈ നിരക്കില്‍ മരണസംഖ്യ തുടര്‍ന്നാല്‍ ഈ വാരാന്ത്യത്തില്‍ തന്നെ മൂന്നു ലക്ഷം പേരിലേക്ക് മരണസംഖ്യ എത്തുമെന്നു ഫെഡറല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. കോവിഡ് അനുബന്ധ രോഗങ്ങള്‍ക്ക് തക്കതായ മരുന്നുകളില്ലെന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. പലേടത്തും ഐസിയുവിന്റെയും അവശ്യമരുന്നുകളുടെയും ക്ഷാമമുണ്ട്. ജീവനക്കാരില്ലെന്നതും വലിയ വെല്ലുവിളിയായി പല സംസ്ഥാനങ്ങളും ഉയര്‍ത്തിക്കാണിക്കുന്നു. എല്ലാ സംസ്ഥാനങ്ങളും കോവിഡ് പ്രതിസന്ധിയിലായതിനാല്‍ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് ജീവനക്കാരെ വിട്ടു നല്‍കാന്‍ കഴിയുന്നില്ലെന്നതും വലിയ പ്രശ്‌നമാണ്. രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ മരണസംഖ്യ ഉടനടി കുറയുമെന്നു കരുതാനാവില്ല, ഇതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. രാജ്യത്തുടനീളമുള്ള ആശുപത്രികള്‍ ശേഷിക്ക് മുകളിലാണ് പ്രവര്‍ത്തിക്കുന്നത്. ആരോഗ്യമനുഷ്യ സേവന വകുപ്പ് ഈ ആഴ്ച പുറത്തുവിട്ട പുതിയ ഡാറ്റ പ്രതിസന്ധിയുടെ വിശദമായ ഭൂമിശാസ്ത്രപരമായ ചിത്രം കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതു പ്രകാരം അമേരിക്കക്കാരില്‍ മൂന്നിലൊന്നിലധികം പേര്‍ ആശുപത്രികള്‍ തീവ്രപരിചരണ കിടക്കകളില്ലാത്ത പ്രദേശങ്ങളില്‍ താമസിക്കുന്നു. നിരവധി ആശുപത്രികള്‍ ഒരേ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതിനാല്‍, ആരോഗ്യസംരക്ഷണ സംവിധാനത്തിലെ തകര്‍ച്ച ഇപ്പോള്‍ വെളിപ്പെടുന്നു. ഇതു മെഡിക്കല്‍ തൊഴിലാളികളെ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുകയും അതവരെ മോശമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു.
അറ്റ്‌ലാന്റയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാണ്. ഇവിടെയുള്ള ഏറ്റവും പ്രധാനപ്പെട്ട അഞ്ച് ഹോസ്പിറ്റലുകളില്‍ ഇന്നലെ ഐസിയു ബെഡുകളുടെ എണ്ണം അടിയന്തിരമായി മുപ്പതെണ്ണം വര്‍ദ്ധിപ്പിച്ചു. പക്ഷേ ജീവനക്കാരുടെ ക്ഷാമം ഇവിടെയും വലിയ പ്രശ്‌നമാണ്. അതിലെ ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെ മുതല്‍ പാതിരാത്രി വരെ ജോലി ചെയ്യുകയാണെന്ന ആരോപണം ഉയരുന്നുണ്ട്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം 300,000 മരണങ്ങളിലേക്കു രാജ്യം ഉറ്റുനോക്കുന്നതിന്റെ പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണിത്. വാക്‌സിനേഷന്‍ നല്‍കി തുടങ്ങിയാലും അടുത്ത ഒരു മാസത്തിനുള്ളിലെ ഇപ്പോഴത്തെ പ്രതിസന്ധിയെ മറികടക്കാനാവു എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനിടയ്ക്ക് ക്രിസ്മസ് വരുന്നത് വിദഗ്ധ മരുന്നുകളുടെ അഭാവവും വെല്ലുവിളി ഉയര്‍ത്തുന്നു.
വാക്‌സിന്‍ അംഗീകരിക്കാനും വിതരണം ചെയ്യാനും യുഎസ് ഉദേ്യാഗസ്ഥര്‍ മടിക്കുന്നതാണ് മരണതോത് ഉയര്‍ത്തുന്നതെന്നു വ്യക്തമാണ്. ബ്രിട്ടന്‍ ഈ ആഴ്ച സ്വന്തം പൗരന്മാര്‍ക്ക് കുത്തിവയ്പ്പ് നല്‍കാന്‍ തുടങ്ങി, കാനഡയും ഇത് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍ യുഎസ് ഫെഡറല്‍ ഏജന്‍സി ഇക്കാര്യത്തിന്റെ സ്ഥിതിഗതികള്‍ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ഒരു മാസത്തിലേറെ മുമ്പ് നടന്ന ഒരു പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ക്ഷീണാവസ്ഥയിലാണ് ഇപ്പോഴും കാര്യങ്ങള്‍. തെരഞ്ഞെടുപ്പില്‍ കുടുങ്ങിക്കിടക്കുന്ന ഒരു രാജ്യത്ത് വാക്‌സിന്‍ കാര്യങ്ങള്‍ വളരെ സാവധാനത്തില്‍ നീങ്ങുന്നതില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. പല റിപ്പബ്ലിക്കന്‍മാരും തെരഞ്ഞെടുപ്പു ഫലങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ചിലത് പൂര്‍വാവസ്ഥയിലാക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ്. അവര്‍ കോവിഡ് കാര്യങ്ങളെക്കുറിച്ച് തെല്ലും ശ്രദ്ധിക്കുന്നില്ലെന്നതും രാജ്യത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മരണനിരക്ക് കുറയ്ക്കാനാണ് ഫെഡറല്‍ ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. എന്നാല്‍ അതിനു വേണ്ട മരുന്നുകളില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
എലി ലില്ലി വികസിപ്പിച്ചെടുത്ത ഒരു മോണോക്ലോണല്‍ ആന്റിബോഡിയും റെജെനെറോണ്‍ വികസിപ്പിച്ചെടുത്ത രണ്ട് മോണോക്ലോണല്‍ ആന്റിബോഡികളുടെ ഒരു കോക്ടെയിലുമാണ് ഇപ്പോള്‍ പലേടത്തും കോവിഡ് രോഗികള്‍ക്കു വേണ്ടി ഉപയോഗിക്കുന്നത്. ഇതിനു കഴിഞ്ഞ മാസം ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് അടിയന്തിര ഉപയോഗ അംഗീകാരം നേടിയിരുന്നുവെന്ന് യൂട്ടാ ഹെല്‍ത്ത് സര്‍വകലാശാലയുടെ സീനിയര്‍ ഫാര്‍മസി ഡയറക്ടര്‍ എറിന്‍ ഫോക്‌സ് പറഞ്ഞു. കൂടുതല്‍ ഗ്രാമീണ ആശുപത്രികളിലേക്ക് ആന്റിബോഡികള്‍ വിതരണം ചെയ്യാന്‍ എത്തിച്ചിട്ടുണ്ടെന്ന് യൂട്ടായില്‍ ഡോ. ഫോക്‌സ് പറഞ്ഞു. അതേസമയം, ചികിത്സാരീതികള്‍ വംശീയമായ മേഖലകളില്‍ തുല്യമായി വിതരണം ചെയ്യപ്പെടുന്നില്ലെന്ന് കൊളറാഡോയിലെ ഡോ. വൈനിയ ഉള്‍പ്പെടെ നിരവധി പേര്‍ ആശങ്ക പ്രകടിപ്പിച്ചു. മരുന്നിന്റെയും ജീവനക്കാരുടെയും ക്ഷാമം അത്തരമൊരു പ്രശ്‌നമാണ്. ഇത് മെഡിക്കല്‍ പ്രൊഫഷണലുകളെ റേഷനിംഗിലൂടെ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍ ഇത് എത്രത്തോളം ഫലവത്താകുമെന്നു കണ്ടറിയണം.
ആരോഗ്യമനുഷ്യ സേവന വകുപ്പ് സംസ്ഥാനങ്ങളുടെ അധികാരപരിധിയിലേക്കു എമര്‍ജന്‍സി ചികിത്സകള്‍ അനുവദിച്ചതായി ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റ് പറയുന്നു. ‘രാജ്യത്തെ മൊത്തം സ്ഥിരീകരിച്ച കോവിഡ് 19 രോഗികളുടെ എണ്ണത്തിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൊത്തം രോഗികളുടെ എണ്ണത്തിലും ഏഴ് ദിന റിപ്പോര്‍ട്ടിംഗ് കാലയളവ് അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, കാലിഫോര്‍ണിയയില്‍ 17,760 ഡോസ് എലി ലില്ലി തെറാപ്പിയും 5,728 ഡോസ് റെജെനെറോണ്‍ കോക്ടെയിലും അനുവദിച്ചു (എലി ലില്ലി മരുന്ന് കൂടുതല്‍ വിതരണം ചെയ്യുന്നു). വളരെ കുറച്ച് ആളുകളും കോവിഡ് 19 കേസുകളുമുള്ള മെയിന് 330,98 ഡോസുകള്‍ ചികിത്സകള്‍ അനുവദിച്ചിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി അലക്‌സ് എം. അസര്‍ രണ്ടാമന്‍ ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചൊവ്വാഴ്ച മാത്രം 220,225 കൊറോണ വൈറസ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനോടു പ്രതികരിക്കാന്‍ ഇപ്പോള്‍ സ്‌റ്റോക്കുള്ള മരുന്നുകള്‍ക്ക് കഴിവില്ലെന്നതാണ് വലിയ പ്രതിസന്ധി.