തിരുവനന്തപുരം: കോവിഡ് വന്ന് ഭേദമായ കുഞ്ഞുങ്ങളില്‍ ഹൃദയത്തെയടക്കം വിവിധ അവയവങ്ങളെ ബാധിക്കുന്ന തുടര്‍രോഗാവസ്ഥക്ക് സാധ്യതയെന്ന് കണ്ടെത്തല്‍. ശ്വാസകോശത്തിനു പുറമെ രക്തക്കുഴലുകളെയും കോവിഡ് ബാധിക്കാം. ഇത് പിന്നീട് വിവിധ അവയവങ്ങളിലേക്കുള്ള രക്തവിതരണത്തെ ബാധിക്കുന്നതാണ് തുടര്‍ രോഗാവസ്ഥക്ക് കാരണം.

കോവിഡ് ഭേദമായി രണ്ടാഴ്ച മുതല്‍ ഒരു മാസം വരെ കാലയളവിലാണ് മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രോം (വിവിധ അവയവങ്ങളെ ബാധിക്കുന്ന നീര്‍ക്കെട്ട്) എന്ന രോഗാവസ്ഥ കുട്ടികളില്‍ പ്രകടമാകുന്നത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ഇത്തരം രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

വീണ്ടും പനി, മൂത്ര അളവില്‍ കുറവ്, അസാധാരണ കടുത്ത ക്ഷീണം, കൈകളിലും മറ്റും വീക്കം, ഛര്‍ദി, നടക്കുമ്പോള്‍ ശ്വാസംമുട്ട് എന്നിവയെല്ലാമാണ് ലക്ഷണങ്ങള്‍. വളരെ അപൂര്‍വവും ചികിത്സിച്ച്‌ ഭേദമാക്കാന്‍ കഴിയുന്നതുമാണ് രോഗം. എന്നാല്‍, സമയബന്ധിത ചികിത്സ ലഭിച്ചില്ലെങ്കില്‍ അപകടരമാകും.

അതേ സമയം മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ കേസുകള്‍ കുറവാണെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് 10ന് താഴെയുള്ള 4273 കുട്ടികളാണ് കോവിഡ് ബാധിതര്‍.