കലിഫോര്‍ണിയ: ഓക്‌ക്ലിഫ് ഗോഡ് സ്പീക്ക് കാല്‍വറി ചാപ്പല്‍ ഉള്‍പ്പെടെ രണ്ടു ചര്‍ച്ചുകള്‍ കോവിഡ് പ്രൊട്ടോകോള്‍ ലംഘിച്ച്‌ ആരാധന നടത്തിയതിനു വന്‍ തുക ഫൈന്‍ ചുമത്തി കോടതി ഉത്തരവിട്ടു.

പള്ളിക്കകത്തും പുറത്തും പ്രോട്ടോകോള്‍ ലംഘനം നടന്നതായി കോടതി ചൂണ്ടിക്കാട്ടി.സാന്‍റാക്ലാര നോര്‍ത്ത് വാലി ബാപ്റ്റിസ്റ്റ് ചര്‍ച്ച്‌ 10,000 ഡോളര്‍ ഫൈന്‍ നല്‍കണമെന്ന് സാന്‍റാക്ലാര കൗണ്ടി ചര്‍ച്ച്‌ അധികൃതരെ അറിയിച്ചു.

ഞായറാഴ്ച രാവിലെ നടന്ന ശുശ്രൂഷക്ക് 5000 ഡോളറും വൈകിട്ടത്തെ ആരാധനക്ക് 5000 ഡോളറും ഉള്‍പ്പെടെ 10000 ഡോളറാണ് ഫൈന്‍ നിശ്ചയിച്ചിരിക്കുന്നത്.ഓക്‌ക്ലിഫ് ഗോഡ് സ്പീക്ക് കാല്‍വറി ചാപ്പല്‍ ചര്‍ച്ചിനകത്ത് സര്‍വീസ് നടത്തിയതിന് 3000 ഡോളറും തുടര്‍ന്ന് ഓരോ സര്‍വീസിനും 500 ഡോളര്‍ വീതവും നല്‍കണമെന്ന് കലിഫോര്‍ണിയ ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്. നോര്‍ത്ത് ‌വാലി ബാപ്റ്റിസ്റ്റ് ചര്‍ച്ച്‌ പാസ്റ്റര്‍ ജാക്ക് ട്രയ്ബര്‍ ഫൈന്‍ അടക്കണമെന്ന ഉത്തരവിനെതിരെ ശക്തമായി പ്രതികരിച്ചു. ചര്‍ച്ചിലെ അംഗങ്ങള്‍ക്ക് ആത്മീയ പരിപോഷണം നല്‍കുക എന്നതാണ് തന്‍റെ ഉത്തരവാദിത്വം. ശാരീരിക സുരക്ഷിതത്വ നേതാക്കള്‍ സ്പിരിച്വല്‍ ഹെല്‍ത്തിനാണ് മുന്‍ഗണന നല്‍കുന്നത്. പള്ളികള്‍ അടച്ചിടുന്നത് ആത്മഹത്യയും കുടുംബ കലഹങ്ങളും വര്‍ധിപ്പിക്കുന്നതിനു കാരണമാകും. മാത്രമല്ല ലഹരി മരുന്നു ഉപയോഗവും വര്‍ധിക്കുന്നതിനിടയാകുമെന്നും പാസ്റ്റര്‍ പറഞ്ഞു. ആരാധന നടത്തിയതിന് എന്നെ അറസ്റ്റ് ചെയ്താലും എനിക്ക് പരിഭവമില്ല. എനിക്ക് ദൈവിക വചനം പ്രസംഗിക്കണം- ജാക്ക് ട്രയ്ബര്‍ പറഞ്ഞു.

അതേ സമയം ചര്‍ച്ചുകള്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നും ചര്‍ച്ചുകള്‍ക്കകത്തും പുറത്തും എങ്ങനെ ആരാധന നടത്തണമെന്ന് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കൗണ്ടി അധികൃതര്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍