ന്യൂഡല്‍ഹി: കൊവിഡ് പരിശോധനയ്ക്കുള്ള സ്വകാര്യ ലാബുകളിലെ നിശ്ചിത നിരക്ക് എടുത്തുകളഞ്ഞ് കേന്ദ്രം. 4500 രൂപയാണ് നിലവില്‍ സ്വകാര്യ ലാബുകള്‍ കൊവിഡ് പരിശോധനക്ക് ഈടാക്കുന്നത്. ഇനി മുതല്‍ സംസ്ഥാനങ്ങള്‍ക്ക് നിരക്ക് തീരുമാനിക്കാം. കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പടുത്തി പരിശോധന മാനദണ്ഡം മാറ്റാനും കേന്ദ്രം നിര്‍ദ്ദേശിച്ചു.

സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ് നിലവിലെ നിരക്കെന്നും ഇത് പുനഃപരിശോധിക്കണമെന്നുമാവശ്യപ്പെട്ട് സുപ്രീകോടതിയിലടക്കം ഹര്‍ജിയെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് നിരക്ക് പിന്‍വലിക്കാനുള്ള തീരുമാനം. സ്വകാര്യ ലാബുകളിലെ പരിശോധനയില്‍ 17 ശതമാനം സാമ്ബിള്‍ പോസിറ്റാവാകുന്നു എന്ന കണക്കും പുറത്തുവന്നു. നിരക്ക് കുറച്ചാല്‍ കൂടുതല്‍ പരിശോധന സ്വാകര്യ ലാബുകളില്‍ നടത്താനാകുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍.

പ്രതിദിനം രണ്ട് ലക്ഷം പരിശോധനകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതല്‍ സ്വാകര്യലാബുകളില്‍ കൂടി പരിശോധന നടത്തണമെന്ന നിര്‍ദ്ദേശം ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.