തിരുവനന്തപുരം | സംസ്ഥാനത്ത് ഐസിഎംആറിന്റെ രണ്ടാംഘട്ട സെറോളജിക്കല്‍ സര്‍വേ തിങ്കളാഴ്ച തുടങ്ങും. എത്രപേര്‍ കൊവിഡ് പ്രതിരോധ ശേഷി നേടി എന്നറിയുകയാണ് ലക്ഷ്യം പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് പരിശോധന. കേരളത്തില്‍ രോഗവ്യാപനം രൂക്ഷമായിരിക്കെ സര്‍വേക്ക് വലിയ പ്രാധാന്യമുണ്ട്. രണ്ടാംഘട്ട സെറോളജിക്കല്‍ സര്‍വേയുടെ ഭാഗമായി 1200 മുതല്‍ 1800 വരെ ആളുകളെ പരിശോധിക്കാനാണ് ഐസിഎംആര്‍ ലക്ഷ്യമിടുന്നത്. ഒന്നാംഘട്ട പരിശോധന നടന്ന 30 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. കൊവിഡ് വ്യാപനത്തോതിനൊപ്പം എത്രപേര്‍ക്ക് അവരറിയാതെ രോഗം വന്നു ഭേദമായി എന്നും മനസ്സിലാക്കുകയാണ് സര്‍വേ കൊണ്ട് ഉദ്ദേശിക്കുന്നത്.

നാളെ പാലക്കാടും ചൊവ്വാഴ്ച തൃശൂരും ബുധനാഴ്ചഎറണാകുളത്തും സാമ്ബിള്‍ ശേഖരണം നടക്കും. ഒരോ ജില്ലയിലെയും 10 സ്ഥലങ്ങളിലെ തിരഞ്ഞെടുത്ത വീടുകളില്‍ നിന്നായി 10 വയസ്സിനുമുകളില്‍ നിന്നുളളവരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് ഐസിഎംആറും ആരോഗ്യവകുപ്പും അറിയിച്ചിരിക്കുന്നത്. ഒരു ജില്ലയില്‍ നിന്ന് കുറഞ്ഞത് 200 സാമ്ബിളുകളാണ് എടുക്കുക. 20 പേരാണ് ഐസിഎംആര്‍ സംഘത്തിലുളളത്.

മെയ് മാസത്തിലാണ് സര്‍വേയുടെ ഒന്നാംഘട്ടം കേരളത്തില്‍ നടന്നത്. അന്ന് 1193 പേരെ പരിശോധിച്ചതില്‍ എറണാകുളത്ത് നാല് പേര്‍ക്ക് രോഗം വന്നുമാറിയതായി കണ്ടെത്തിയിരുന്നു.