വുഹാന്‍: കോവിഡ് വൈറസിനെ ഇല്ലാതാക്കാനുള്ള മരുന്ന് അധികം വൈകാതെ പുറത്തിറക്കുമെന്ന് ചൈനീസ് ഗവേഷകര്‍. നിലവില്‍ ഒരു ചൈനീസ് ലാബില്‍ പരീക്ഷണ ഘട്ടത്തിലാണ് മരുന്ന്. ലോകമെമ്ബാടും കോവിഡ് വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിനും ചികിത്സയ്ക്കുമായി അന്താരാഷ്ട്ര തലത്തില്‍ നിരവധി ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ മരുന്ന് ആശ്വാസകരമായേക്കും.

പുതിയ മരുന്ന് കൊവിഡ് പിടിപെട്ടവര്‍ക്ക് വേഗത്തില്‍ രോഗമുക്തി നല്‍കുമെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. കൂടാതെ, വൈറസില്‍ നിന്ന് ഹ്രസ്വകാല പ്രതിരോധശേഷിയും നല്‍കും. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തില്‍ മരുന്ന് വിജയകരമായിരുന്നതായി ബീജിംഗ് അഡ്വാന്‍സ്ഡ് ഇന്നൊവേഷന്‍ സെന്റര്‍ ഫോര്‍ ജെനോമിക്സിന്‍്റെ ഡയറക്ടര്‍ വ്യക്തമാക്കി.

ഈ വര്‍ഷാവസാനത്തോടെ മരുന്ന് പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. ക്ലിനിക്കല്‍ പരീക്ഷണത്തിന്‌ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണെന്നും ഡയറക്ടര്‍ വ്യക്തമാക്കി. വൈറസിനെതിരെ മനുഷ്യന്റെ രോഗപ്രതിരോധ സംവിധാനം ഉല്‍‌പാദിപ്പിക്കുന്ന ന്യൂട്രലൈസിംഗ് ആന്റിബോഡികളാണ് മരുന്നില്‍ ഉപയോഗിച്ചത്. കൊവിഡ് മുക്തി നേടിയ അറുപത് പേരുടെ രക്തത്തില്‍ നിന്നുമാണ് ഇതിനായി ആന്റിബോഡികള്‍ കണ്ടെത്തിയത്.

ഇത് ആദ്യമായിട്ടല്ല ആന്റിബോഡികള്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. എച്ച്‌ഐവി, എബോള, മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെഴ്സ്) തുടങ്ങിയ രോഗങ്ങള്‍ക്ക് എതിരെ വിജയകരമായി ആന്റിബോഡികള്‍ ഉപയോഗിച്ചിരുന്നു.

ചൈനയില്‍ ഇതിനകം തന്നെ അഞ്ച് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലുണ്ട്. എന്നാല്‍ വാക്സിന്‍ വികസിപ്പിക്കുന്നതിന് 12 മുതല്‍ 18 മാസം വരെ എടുക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.