ചെന്നൈ: കൊറോണ രോഗിയുടെ ശ്വാസകോശം മാറ്റിവെച്ചു. ചെന്നൈയില്‍ രോഗം ബാധിച്ച 48കാരന്റെ ശ്വാസകോശമാണ് ശസ്ത്രക്രിയയിലൂടെ വിജയകരമായി മാറ്റിവെച്ചിരിക്കുന്നത്. ഏഷ്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ കൊറോണ ബാധിച്ചയാളില്‍ ശ്വാസകോശം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ജൂണ്‍ 8നാണ് ശസ്ത്രക്രിയക്ക് വിധേയനായ വ്യക്തിക്ക് രോഗം ബാധിച്ചത്. എന്നാല്‍ ജൂണ്‍ 20ഓടെ ശ്വാസകോശത്തിന്റെ അവസ്ഥ തകാറിലാവുകയും ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മസ്തിഷ്ക മരണം സംഭവിച്ചയാളിന്റെ ശ്വാസകോശം സ്വീകരിച്ച ശേഷം ശസ്ത്രക്രിയ നടത്തിയത്.

എംജിഎം ഹെല്‍ത്ത്‌ കെയറിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയിലൂടെ കൊറോണ രോഗിയുടെ ശ്വാസകോശം മാറ്റിവച്ചത്. ആഗസ്റ്റ് 27നാണ് നിര്‍ണായകമായ ശസ്ത്രക്രിയ നടന്നത്.