കൊല്ലം കൊട്ടിയത്ത് പ്രതിശ്രുത വരന്‍ വഞ്ചിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയതിന്‍റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ട് പോയാണ് ഗര്‍ഭച്ഛിദ്രം നടത്തിയത്. പ്രതി ഹാരിസിന്‍റെ ബന്ധുവായ സീരിയല്‍ നടിയെ പൊലീസ് ചോദ്യം ചെയ്യും.

കൊട്ടിയത്ത് മരിച്ച യുവതിയെ 2019 ജൂലൈയില്‍ ഹാരിസും ബന്ധുക്കളും ചേര്‍ന്ന് ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിനായി യുവതിയെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ട് പോയി. ഹാരിസിന്‍റെ ബന്ധുവായ സീരിയല്‍ നടിയുടെ ഷൂട്ടിങിന് കൂട്ട് പോകണം എന്നു പറഞ്ഞാണ് യുവതിയെ വരനും ബന്ധുക്കളും കൊണ്ടുപോയത്. ഈ സമയത്ത് പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലാണ് ഗര്‍ഭം സ്ഥിരീകരിച്ചത്. ഇതിന്‍റെ രേഖകള്‍ പൊലീസ് ശേഖരിച്ചു. നടിക്കും ഭര്‍ത്താവിനും ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കി. റിമാന്‍റില്‍ കഴിയുന്ന ഹാരിസിനായി പൊലീസ് ഉടന്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.