തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യപാനം രൂക്ഷമാകുന്നുവെന്ന് സര്‍ക്കാര്‍ വിദഗ്ദ്ധസമിതി. കൊവിഡ് കേസുകള്‍ കുത്തനെ കൂടുന്നു. എന്നാല്‍ രോഗ വ്യാപനം കൂടുതന്നതില്‍ അടച്ചുപൂട്ടല്‍ പരിഹാരമല്ലെന്ന് വിദഗ്ദ്ധ‌ര്‍ വ്യക്തമാക്കുന്നു. കര്‍ശന അടച്ചുപൂട്ടലൊഴിവാക്കി കൂടുതല്‍ മേഖലകള്‍ തുറക്കണമെന്ന അഭിപ്രായം സംസ്ഥാനത്ത് ശക്തമാവുകയാണ്. കൊവിഡ് വ്യാപനം തടയാന്‍ അടച്ചുപൂട്ടല്‍ ദീര്‍ഘകാല പരിഹാരമല്ലെന്നും ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നത് തടയാന്‍ ഊന്നല്‍ നല്‍കണമെന്നും സര്‍ക്കാര്‍ വിദഗ്ദ്ധസമിതിയംഗമായിരുന്ന മുന്‍ ഡി ജി പി ജേക്കബ് പുന്നൂസ് പറയുന്നു.

കേരളത്തിന്റെ പ്രധാന വരുമാന മാര്‍ഗം ഇനിയെന്ന് തിരിച്ചുവരുമെന്ന് പറയാനേ ആവില്ല. ആരാധനാലയങ്ങള്‍ക്ക് ചുറ്റും ജീവിച്ചുപോന്ന പതിനായിരക്കണക്കിന് പേര്‍ക്ക് വരുമാനമടഞ്ഞിട്ടും ഇത്രയും നാളുകളായി. വിനോദ സഞ്ചാര കേന്ദ്രങ്ങളും പാര്‍ക്കുകളും സ്കൂളുകളും അടഞ്ഞുതന്നെ കിടക്കുകയാണ്.

അതേസമയം സംസ്ഥാനത്ത് ഇന്നലെ 1968 കൊവിഡ് കേസുകളാണ് റിപ്പോ‌ര്‍ട്ട് ചെയ്തത്. 1737 പേര്‍ സമ്ബര്‍ക്ക രോഗികളാണ്. 100 പേരുടെ ഉറവിടം വ്യക്തമല്ല. 48 ആരോഗ്യ പ്രവര്‍ത്തകര്‍ രോഗബാധിതരായി.തലസ്ഥാനത്ത് 429 പുതിയ കേസുകളില്‍ 394 പേരും മലപ്പുറത്ത് 356 രോഗികളില്‍ 328പേരും സമ്ബര്‍ക്കരോഗികളാണ്. 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.