കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ടാറ്റാ ഗ്രൂപ്പ്‌ ജില്ലയില്‍ നിര്‍മ്മിച്ച കോവിഡ്‌ ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന്‌ സമര്‍പ്പിച്ചു.

കോവിഡിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട കാസര്‍കോട്‌ ജില്ലയ്‌ക്ക്‌ സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ടാറ്റ ഗ്രൂപ്പ്‌ സമ്മാനിച്ച അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രി തെക്കില്‍ വില്ലേജില്‍ സര്‍ക്കാര്‍ അനുവദിച്ച 5.50 ഏക്കര്‍ ഭൂമിയിലാണ്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌. മൂന്നു സോണുകളിലായി 551 കിടക്കളാണ്‌ സജ്ജമാക്കിയിരിക്കുന്നത്‌.

സോണ്‍ നമ്പര്‍ ഒന്നിലും മൂന്നിലും കോവിഡ്‌ ക്വാറന്റൈന്‍ സംവിധാനങ്ങളും സോണ്‍ നമ്പര്‍ രണ്ടില്‍ കോവിഡ്‌ പോസിറ്റീവായ ആളുകള്‍ക്കായുള്ള പ്രത്യേക ഐസോലേഷന്‍ സംവിധാനങ്ങളുമാണ്‌ ഒരുക്കുന്നത്‌. സോണ്‍ ഒന്നിലും മൂന്നിലും ഉള്‍പ്പെട്ട ഓരോ കണ്ടെയ്‌നറിലും അഞ്ച്‌ കിടക്കകള്‍, ഒരു ശുചിമുറി എന്നിവ വീതവും സോണ്‍ രണ്ടിലെ യുണിറ്റുകളില്‍ ശുചിമുറിയോടു കൂടിയ ഒറ്റ മുറികളുമാണ്‌ ഉള്ളത്‌.

128 യൂണിറ്റുകളിലായി (കണ്ടെയ്‌നറുകള്‍) 551 കിടക്കകളാണ്‌ ആശുപത്രിയിലുള്ളത്‌. തെക്കില്‍ വില്ലേജില്‍ അഞ്ച്‌ ഏക്കര്‍ സ്ഥലത്ത്‌ റോഡ്‌, റിസപ്‌ഷന്‍ സംവിധാനം, ക്യാന്റീന്‍, ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും പ്രത്യേകം മുറികള്‍ തുടങ്ങി എല്ലാവിധ സംവിധാനങ്ങളോടും കൂടിയാണ്‌ ആശുപത്രി. തെക്കില്‍ വില്ലേജില്‍ അഞ്ച്‌ ഏക്കര്‍ ഭൂമി, ജലം, വൈദ്യുതി തുടങ്ങി ആശുപത്രി നിര്‍മ്മാണത്തിന്‌ ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവുമാണ്‌ ഒരുക്കി നല്‍കിയത്‌.