കേരളത്തില്‍ കൊവിഡ് വാക്‌സിൻ ഉത്പാദനത്തിനായി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ വാക്‌സിൻ നിര്‍മിക്കാനാകുമോ എന്നാലോചിക്കും. ഇതിനായി വാക്‌സിന്‍ ഉത്പാദന മേഖലയിലെ വിദഗ്ധരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സിലെ ശാസ്ത്രജ്ഞര്‍ കൊവിഡ് ചികിത്സയ്ക്കായി ഒരു മരുന്ന് നിര്‍മ്മിച്ചിട്ടുണ്ട്.കൊവിഡ് വൈറസ് ഗ്ലൂക്കോസ് ഉപയോഗിക്കുന്നത് തടഞ്ഞ് വൈറസുകളുടെ പെരുകല്‍ തടയുന്ന ആന്‍റി വൈറല്‍ മരുന്നായ ഇതിന് ഡ്രഗ് കണ്‍ട്രോള്‍ ജനറലിന്‍റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മരുന്നിന്റെ 50,000 ഡോസിനായി കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഓഡര്‍ നല്‍കിയിട്ടുണ്ടെന്നും ജൂണില്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.അതീവ ഗുരുതരാവസ്ഥയിലല്ലാത്ത രോഗികളുടെ ഓക്സിജന്‍ ആശ്രയത്വം കുറയ്ക്കാന്‍ ഈ മരുന്ന് സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്ലാക്ക് ഫംഗസ് രോഗത്തിന് മരുന്നും ചികിത്സയും ഇവിടെ ഉറപ്പാക്കുമെന്നും ഇത് സംബന്ധിച്ച ബോധവല്‍ക്കരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കൊവിഡിന് മുന്‍പുള്ള നിരക്കിനേക്കാളും ബ്ലാക്ക് ഫംഗസ് ഇപ്പോള്‍ വര്‍ധിക്കുന്നതായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.