ജനീവ: 12 വയസിന് മുകളിലുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന. കുട്ടികളും രോഗവാഹകരാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

മുതിര്‍ന്നവര്‍ക്ക് ബാധിക്കുന്ന അതേ രീതിയില്‍ തന്നെ രോഗം കുട്ടകളെയും ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ 12 വയസും അതിന് മുകളില്‍ പ്രായമുള്ളവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം.

രോഗവ്യാപനം വലിയ രീതിയില്‍ ഉണ്ടായ സ്ഥലങ്ങളിലും ഒരു മീറ്റര്‍ അകലം പാലിക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലും 12 വയസിനും അതിന് മുകളിലും പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കൊറോണ പകരാന്‍ മുതിര്‍ന്നവരിലുള്ള അതേ സാധ്യത കുട്ടികള്‍ക്കുമുണ്ട്. ആറു വയസിനും 11 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ മാസ്‌ക് ധരിച്ചാല്‍ മതിയാകും. സാധാരണ സാഹചര്യങ്ങളില്‍ അഞ്ചു വയസിന് താഴെയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ല.