കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി രംഗത്തിറങ്ങണമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം. തുഷാര്‍ നിന്നാല്‍ സമുദായ വോട്ടുകള്‍ ഉറപ്പിക്കാനാവുമെന്ന് കണക്കുകൂട്ടുന്നു. എന്നാല്‍ മത്സരത്തിന് ഇല്ലെന്നാണ് തുഷാര്‍ നിലപാട് എടുത്തിരിക്കുന്നത്. തുഷാര്‍ നിന്നാല്‍ ബി.ഡി.ജെ.എസ് വിമതശല്യത്തെ അതിജീവിക്കാനാകും എന്നും കരുതുന്നു.

ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ ചവറയിലും കുട്ടനാട്ടിലും ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ബി.ജെ.പിയും ബി.ഡി.ജെ.എസും തീരുമാനിച്ചിരുന്നു. സാമുദായിക ഘടകകങ്ങള്‍ തുണച്ചാല്‍ കുട്ടനാട്ടില്‍ ജയിച്ചുകയറാമെന്നാണ് ബി.ജെ.പി വിലയിരുത്തല്‍. 2016ല്‍ മണ്ഡലത്തില്‍ എന്‍.ഡി.എയുടെ സുഭാഷ് വാസു നേടിയ വലിയ മുന്നേറ്റമാണ് പ്രതീക്ഷയ്ക്ക് കാരണം.

മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ തുഷാര്‍ വെള്ളാപ്പള്ളി, പ്രാദേശിക നേതാക്കളുടെ പേരുകളാണ് നിര്‍ദേശിക്കുന്നത്. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറിമാരായ ടി. പി മന്മദന്‍, സന്തോഷ് ശാന്തി, ജില്ലാ പ്രസിഡന്‍റ് ടി അനിയപ്പന്‍ എന്നീ പേരുകളാണ് പരിഗണനയില്‍. തീരുമാനം അടുത്താഴ്ചയെന്നാണ് സംസ്ഥാന നേതാക്കള്‍ പറയുന്നത്.

അതേസമയം, ബി.ഡി.ജെ.എസ് വിമത വിഭാഗം നേതാവ് സുഭാഷ് വാസു അടുത്തദിവസം സ്ഥാനാ‍ര്‍ത്ഥിയെ പ്രഖ്യാപിക്കും. മുന്‍ ഡി.ജി.പി ടി പി സെന്‍കുമാറോ സുഭാഷ് വാസുവോ മത്സരത്തിനിറങ്ങും. എന്നാല്‍ ബി.ഡി.ജെ.എസിന് ഉള്ളിലെ പ്രശ്നം അവര്‍ തന്നെ പരിഹരിക്കണമെന്നാണ് ബി.ജെ.പി നിലപാട്. ഇതാനായി ചില നിര്‍ദ്ദേശങ്ങളും ബി.ജെ.പി മുന്നോട്ടുവെച്ചതായാണ് സൂചന.