കൊച്ചി: വന്‍ കോളിളക്കം സൃഷ്ടിച്ച കവിയൂര്‍ പീഡനക്കേസില്‍ അന്വേഷണം തുടരാനാകില്ലെന്ന് വ്യക്തമാക്കി സിബിഐ. കേസില്‍ തുടരന്വേഷണം വേണം എന്ന കോടതി ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കവിയൂര്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായി എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ വീടിന് പുറത്ത് നിന്നുളള ആരെങ്കിലും പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തെളിവില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു.

കവിയൂര്‍ കേസില്‍ ചില വിഐപികളുണ്ടെന്ന ആരോപണങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തിലടക്കം വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ വിഐപികള്‍ ആരും പീഡിപ്പിച്ചതിന് തെളിവില്ലെന്ന് സിബിഐ വ്യക്തമാക്കി. ടിപി നന്ദകുമാര്‍ പറഞ്ഞത് പോലെ കവിയൂര്‍ കേസിലെ ഇടനിലക്കാരിയായ ലത നായര്‍, പെണ്‍കുട്ടിയെ വിഐപികളുടെ അടുത്ത് കൊണ്ട് പോയെന്ന് കണ്ടെത്താനായിട്ടില്ല.

ടിപി നന്ദകുമാര്‍ ഉന്നയിച്ചത് കളവുകള്‍ ആണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സിബിഐ സംഘം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകനായ കൈം നന്ദകുമാര്‍ ആണ് കേസിലെ വിഐപികളെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഇത് പ്രകാരം സിബിഐ വിശദമായ അന്വേഷണം നടത്തുകയുമുണ്ടായി.

രണ്ട് ഉന്നത സിപിഎം നേതാക്കളുടേയും അവരുടെ മക്കളുടേയും പങ്കാണ് അന്വേഷിച്ചത്. എന്നാല്‍ കുട്ടിയുമായി എന്തെങ്കിലും ബന്ധമുളളതായുളള തെളിവുകള്‍ ലഭിച്ചത്. കവിയൂര്‍ കേസ് തങ്ങള്‍ മൂന്ന് തവണ അന്വേഷിച്ച്‌ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുളളതാണ്. പെണ്‍കുട്ടിയുടെ അച്ഛനെ സംശയമുണ്ടെങ്കിലും തെളിവില്ലെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. ലതാ നായരെ സിബിഐ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ വിഐപികള്‍ അടക്കമുളളവര്‍ക്ക് മുന്നില്‍ കുട്ടിയെ കാഴ്ച വെച്ചിട്ടില്ല എന്നാണ് മൊഴി ലഭിച്ചത്. ഈ സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കുന്ന റിപ്പോര്‍ട്ട് അംഗീകരിക്കണമന്ന് സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.