കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരനെ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയിലെ ഐസൊലേഷനിലാക്കി. മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന മൂന്നുപേരേയും കോഴിക്കോട് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രികളിലേക്ക് മാറ്റി. അര്‍ബുദ രോഗിയായ കൊല്ലം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും അലര്‍ജി പ്രശ്‌നമുള്ള രണ്ട് മലപ്പുറം സ്വദേശികളെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് ആശുപത്രിയിലേക്കുമാണ് മാറ്റിയത്. 152 യാത്രക്കാരാണ് റിയാദില്‍ നിന്നും കരിപ്പൂരിലെത്തിയത്.

ഇന്നലെ കരിപ്പൂരിലെത്തിയ വിമാനത്തില്‍ 142 മലയാളികളാണുണ്ടായിരുന്നത്. തൃശ്ശൂരൊഴികെയുള്ള എല്ലാ ജില്ലകളില്‍ നിന്നുമുള്ള യാത്രക്കാരും ഇന്നലെ കരിപ്പൂരിലെത്തിയവരിലുണ്ടായിരുന്നു.

മലയാളികള്‍ക്ക് പുറമേ രണ്ട് തമിഴ് നാട്ടുകാരും എട്ടു കര്‍ണ്ണാടക സ്വദേശികളും ഇന്നലെ കരിപ്പൂര്‍ വിമാനമിറങ്ങി. ഗര്‍ഭിണികളായ 84 പേരേയും 22 കുട്ടികളേയും എഴുപത് വയസിനു മുകളിലുള്ള മൂന്ന് യാത്രക്കാരേയും അവരവരുടെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശത്തോടെ ബന്ധുക്കളോടൊപ്പം വിട്ടു. മലപ്പുറം ജില്ലയിലെ ബാക്കി യാത്രക്കാരെ കാളികാവിലെ അല്‍ സഫ ആശുപത്രിയിലെ ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കി. മറ്റ് ജില്ലകളിലുള്ളവരെ അവരവരുടെ ജില്ലകളിലെ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലേക്കും മാറ്റി.