കൊച്ചി : ഭൂമിയിടപാടു കേസില്‍ സിറോ മലബാര്‍ സഭയേയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയേയും കൈവിടാതെ സര്‍ക്കാര്‍ റിപ്പോര്‍ട്ട്. പള്ളികളുടെ ഭൂമിയും ആസ്‌തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ക്കെതിരേ സിറോ മലബാര്‍ സഭയുടെ താമരശേരി, സിറോ മലങ്കര സഭയുടെ ബത്തേരി രൂപതകള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണു സംസ്‌ഥാന റവന്യൂ വകുപ്പ് സഭകള്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയത്.
പള്ളികളുടെ ഭൂമിയും ആസ്‌തിയും കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനു പ്രത്യേക അവകാശമില്ലെന്നാണു റവന്യൂവകുപ്പിന്റെ നിലപാട്. പള്ളിവക സ്വത്തുക്കളില്‍ സര്‍ക്കാര്‍ ഭൂമിയില്ലാത്തതിനാല്‍, അവ സര്‍ക്കാരിന് അവകാശപ്പെട്ടതല്ല. അവ സ്വകാര്യ സ്വത്തായി ആര്‍ജിച്ചിട്ടുള്ളതാണ്. അതിനാല്‍, സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലെന്നാണു വിശദീകരണം.
കത്തോലിക്കാ സഭയുടെ സ്വത്തുക്കള്‍ പൊതു ട്രസ്‌റ്റാണെന്ന ഹൈക്കോടതി പരാമര്‍ശത്തില്‍ വെട്ടിലായ സഭാനേതൃത്വത്തിനു സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയില്‍ ആശ്വാസമാകും. സിറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട കേസിലെ വിധി, എല്ലാ ക്രൈസ്‌തവ സഭകളെയും ബാധിക്കുമെന്നാണു ബത്തേരി, താമരശേരി രൂപതകളുടെ വാദം. കേസ് ഈമാസം പരിഗണിക്കും.എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയിയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസ് റദ്ദാക്കാനാകില്ലെന്ന വിധിയിലാണു പള്ളികളുടെ ഭൂമിയും ആസ്‌തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്നു ഹൈക്കോടതി വ്യക്‌തമാക്കിയത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോടു വിചാരണ നേരിടണമെന്നു നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിലെ 17 മുതല്‍ 39 വരെയുള്ള ഖണ്ഡികകള്‍ക്ക് എതിരായാണു രൂപതകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയ്‌ക്കെതിരായ ഭൂമിയിടപാടുകേസിലാണു ഹൈക്കോടതി വിധിയെങ്കിലും മലങ്കര, ലത്തീന്‍ റീത്തുകള്‍ക്കും ബാധകമാകുന്ന സ്‌ഥിതിയാണ്. സഭാകാനന്‍ പ്രകാരം സ്വത്തുക്കളിന്മേല്‍ അവകാശമുള്ളതു സിറോ മലങ്കര സിനഡിനാണ്. അതിനാല്‍, ഹൈക്കോടതിയുടെ പരാമര്‍ശം ഒന്നുകില്‍ റദ്ദാക്കുകയോ അല്ലെങ്കില്‍ സിറോ മലബാര്‍ സഭയുടെ സ്വത്തുക്കള്‍ എന്നു തിരുത്തി വ്യക്‌തത വരുത്തുകയോ വേണം.
എന്നാല്‍ ജസ്‌റ്റിസ് സോമരാജന്റെ വിധിയില്‍ കത്തോലിക്ക എന്നു മാത്രമാണു പറയുന്നത്. അതിനാല്‍, തങ്ങള്‍ക്കും ബാധകമാണെന്ന തരത്തിലാണു വ്യാഖാനിക്കപ്പെടുന്നതെന്നും ഇതു സഭാ സ്വത്തുക്കളുടെ ഭരണത്തില്‍ ഗുരുതര നിയമതടമുണ്ടാക്കുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കത്തോലിക്ക കാനന്‍ അനുസരിച്ചു പള്ളികളും സ്വത്തുക്കളുമെല്ലാം രൂപതാധ്യക്ഷന്റെ പേരിലാണ്. പള്ളി നിര്‍മിക്കുന്നതു വിശ്വാസികളാണെങ്കിലും കൈമാറുന്നതോടെ അവര്‍ക്കു അവകാശം നഷ്‌ടപ്പെടുന്നു. എന്നാല്‍, യാക്കോബായ, മര്‍ത്തോമ, സഭകളില്‍ ഇടവകപള്ളിയും സ്വത്തുക്കളും ഇടവകക്കാരുടേതാണ്. ക്രയവിക്രയം ചെയ്യാനുള്ള അവകാശവും ഇടവക പൊതുയോഗത്തിനാണ്. കത്തോലിക്കാ സഭയിലാകട്ടെ ബിഷപ്പിനും. സിറോ മലബാര്‍ സഭയിലെ ഭൂമിയിടപാട് വിവാദമാകാന്‍ കാരണവും ഇതാണെന്നു വിലയിരുത്തിയാണു ഹൈക്കോടതി സഭയുടെ എല്ലാ പ്രോപ്പര്‍ട്ടിയും പബ്ലിക് ട്രസ്‌റ്റിന്റെ ഭാഗമാണെന്നു നിരീക്ഷിച്ചത്.
പള്ളികളുടെ ഭൂമിയും ആസ്‌തിയും വില്‍ക്കുന്നതിനു ബിഷപ്പുമാര്‍ക്കു അധികാരമില്ലെന്ന നിരീക്ഷണത്തോടെ ഭൂമിയുള്‍പ്പെടെയുള്ള സകല വസ്‌തുവകകളുടെ ക്രയവിക്രയാവകാശവും ബിഷപ്പിനു നഷ്‌ടപ്പെട്ട സ്‌ഥിതിയാണ്. ഇതുവഴി ഗുരുതര ഭരണപ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണു സുപ്രീംകോടതിയെ സമീപിച്ചത്.