തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതു തലത്തില്‍ അടുത്ത അധ്യയന വര്‍ഷത്തിന് ആരംഭം. ഇന്ന് മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികളുടെ കണക്കെടുത്ത് അത്തരത്തിലുള്ളവര്‍ക്കും പഠനം ഉറപ്പാക്കും. വിക്ഴേസ് ചാനല്‍ വഴിയാണ് പഠനം. ടിവിയും സ്മാര്‍ട്ട്ഫോണും ഇല്ലാത്ത രണ്ട് ലക്ഷം വിദ്യാര്‍ത്ഥികളെങ്കിലും സംസ്ഥാനത്തുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പഠന സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് തൊട്ടടുത്തുള്ള വീടുകളില്‍ പഠന സൗകര്യം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാഭ്യാസ വകുപ്പ്. കുടുംബശ്രീയുടെ സഹകരണത്തോടെയാണ് അങ്കണവാടികളിലും സ്കൂളുകളിലും ഇത്തരം സൗകര്യം ഒരുക്കുക.

അതേസമയം സ്വകര്യ സ്‌കൂളുകള്‍ പഠന സൗകര്യം ഒരുക്കുന്നത് സൂം, ഗൂഗിള്‍ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ്, ഗൂഗിള്‍ ക്ലാസ്റൂം എന്നീ ആപ്ലിക്കേഷനുകള്‍ വഴിയാണ്. കുട്ടികള്‍ക്കായി ചില സ്‌കൂളുകളില്‍ രാവിലെ ഏഴ് മണി മുതല്‍ ഒന്‍പത് വരെ ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്. പിന്നോക്ക, തീരദേശ, ആദിവാസി മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയായിരിക്കും ഓണ്‍ലൈന്‍ പഠന സംവിധാനം ഒരുക്കുന്നത്. ഇതോടൊപ്പം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക സംവിധാനവും വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്.