കൊച്ചി:ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയ്ക്കായുള്ള സര്‍ക്കാര്‍ നടപടികള്‍ പുതിയ വിവാദങ്ങള്‍ക്ക് കാരണമാവുകയാണ്.
മദ്യപന്മാര്‍ പ്രതീക്ഷയോടെ ബവ് ക്യു ആപ്ലിക്കേഷനായി കാത്തിരിക്കുകയാണ്.എന്നാല്‍ ഇതിന്‍റെ നടപടി ക്രമങ്ങള്‍ വൈകുകയുമാണ്.

അതിനിടെ ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയ്ക്കുള്ള ബവ്ക്യൂ ആപ്ലിക്കേഷനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍
അറിയിച്ചു. ഗൂഗിളിന്റെ അനുമതി കൂടി ലഭിച്ച ശേഷമേ അത് നടപ്പിലാക്കാന്‍ സാധിക്കൂവെന്നും മന്ത്രി വ്യക്തമാക്കി.
സിപിഎം സൈബര്‍ പോരാളി രജിത് രാമചന്ദ്രന്റെ കമ്ബനിക്കാണ് ആപ്പ് നിര്‍മ്മാണ ചുമതല എന്ന വാര്‍ത്തകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

ഇതോടെ പോരാളി ഷാജി എന്ന സൈബര്‍ ഇടങ്ങളിലെ സിപിഎം പോരാളി വീണ്ടും ചര്‍ച്ചകളില്‍ സജീവമാവുകയാണ്.
സര്‍ക്കാര്‍ സൈബര്‍ പോരാളിക്ക് നല്‍കിയ സഹായമാണോ ഇതെന്ന ചോദ്യം വിമര്‍ശന രൂപത്തില്‍ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.

കൊവിഡ് വ്യാപനത്തിന്റെ കാലത്ത് അടച്ചിട്ട മദ്യശാലകള്‍ തുറക്കുമ്ബോള്‍ വലിയ തിരക്ക് അനുഭവപ്പെടും.
അതിനാല്‍ ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ച്‌ തിരക്കൊഴിവാക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
ഈ നടപടികള്‍ സ്വീകരിക്കുകയും പിന്നീട് ഔട്ടലെറ്റുകള്‍ തുറക്കാം എന്ന നിലപാടാണ് സ്വീകരിച്ചിത്.
ഗൂഗിളിന്റെ അനുമതി കൂടി ലഭിച്ച ശേഷമേ അത് നടപ്പാക്കാന്‍ സാധിക്കൂവെന്നും
മന്ത്രി കൂട്ടിച്ചെര്‍ത്തു.
അതേസമയം മദ്യ വില്‍പ്പനയ്ക്കുള്ള വിര്‍ച്വല്‍ ക്യൂ ആപ് സ്റ്റാര്‍ട്ട് അപ് കമ്ബനിക്ക് നല്‍കിയതില്‍ തെറ്റില്ലന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
സ്റ്റാര്‍ട്ട് അപ്പുകളെ പോത്സാഹിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു.വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി ഇതിനെ കാണാവുന്നതാണ്.

അതിനിടെ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നിരയിലെ നേതാക്കളും രംഗത്ത് എത്തി.
കേരളത്തിലെ മദ്യവ്യാപാരം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആരോപിച്ചു.
മദ്യം വിതരണം ചെയ്യാനുള്ള ആപ്പ് അവസാനം സര്‍ക്കാരിന് തന്നെ ആപ്പാകുമെന്ന് കോണ്‍ഗ്രസ്‌ നേതാവ് കെ.മുരളീധരനും പ്രതികരിച്ചു.