തിരുവനന്തപുരം: ഐ എസ് ആര്‍ ഒ ചാരക്കേസില്‍ ഇരയായ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരമായ ഒരു കോടി മുപ്പത് ലക്ഷം രൂപ കൈമാറി. നേരത്തേ 60 ലക്ഷം രൂപ കൈമാറിയിരുന്നു. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരതുക കൈമാറിയത്.

കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് നമ്പിനാരായണന്‍ തിരുവനന്തപുരം സബ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 1.3 കോടി രൂപ നല്‍കണമെന്ന ശുപാര്‍ശ തത്വത്തില്‍ അംഗീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സുപ്രീംകോടതി നിര്‍ദേശപ്രകാരം നല്‍കിയ 50 ലക്ഷം രൂപയ്ക്കും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത 10 ലക്ഷം രൂപയ്ക്കും പുറമേ ആയിരുന്നു ഇത്.

മുന്‍ ചീഫ്‌സെക്രട്ടറി കെ.ജയകുമാറിനെ സര്‍ക്കാര്‍ നമ്പി നാരായണന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കാനും കേസ് രമ്യമായി തീര്‍പ്പാക്കുന്നതിനുമുളള ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ശുപാര്‍ശ പരിഗണിച്ചായിരുന്നു മന്ത്രിസഭയുടെ തീരുമാനം.