ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം നടക്കുന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ 75-ാമത് സമ്മേളനത്തില്‍ പ്രസംഗിക്കും.വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയായിരിക്കും പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക.
സപ്തംബര്‍ 22 മുതല്‍ 29 വരെയാണ് ഐക്യരാഷ്ട്ര സഭയുടെ എഴുപത്തി അഞ്ചാമത് സമ്മേളനം നടക്കുക.പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 26ന് രാവിലെ സെഷനില്‍ പ്രസംഗിക്കുമെന്നാണ് സൂചന.

ഐക്യരാഷ്ട്രസഭയുടെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് വാര്‍ഷിക പൊതു അസംബ്ലി സെഷന്‍ വെര്‍ച്വല്‍ ആയി നടക്കുന്നത്.കൊറോണ വൈറസ് ബാധിച്ച രാജ്യ തലവന്‍മാര്‍ സെഷനായി മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്‌ത വീഡിയോ സ്റ്റേറ്റ്‌മെന്റുകള്‍ കൈമാറും.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെപ്റ്റംബര്‍ 26 രാവിലെ പൊതുചര്‍ച്ചയെ അഭിസംബോധന ചെയ്യാന്‍ കഴിയും.പൊതു ചര്‍ച്ച സെപ്റ്റംബര്‍ 22 ന് ആരംഭിച്ച്‌ സെപ്റ്റംബര്‍ 29 വരെ തുടരും.പട്ടിക പ്രകാരം ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയാണ് ആദ്യത്തെ പ്രഭാഷകന്‍.പൊതു ചര്‍ച്ചയുടെ ആദ്യ ദിവസം രണ്ടാമത്തെ പ്രഭാഷകനായി, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തും. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവര്‍ ആദ്യ ദിവസത്തെ ഡിജിറ്റല്‍ ചര്‍ച്ചയെ അഭിസംബോധന ചെയ്യും.