ന്യൂഡല്‍ഹി: എയിംസില്‍ നഴ്‌സുമാരുടെ പണിമുടക്ക് വിലക്കി ഡല്‍ഹി ഹൈക്കോടതി. സമരം അവസാനിപ്പിച്ച്‌ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് കോടതി നഴ്‌സുമാരോട് നിര്‍ദ്ദേശിച്ചു. കൊറോണ കാലമായതിനാല്‍ പണിമുടക്ക് അനുവദിക്കാനാകില്ലെന്നും കോടതി അറിയിച്ചു. സമരത്തിനെതിരെ എയിംസ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് നവീന്‍ ചൗളാണ് ഉത്തരവിട്ടത്. ജനുവരി 18ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും.

ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി 5000 നഴ്‌സുമാരാണ് തിങ്കളാഴ്ച്ച മുതല്‍ സമരം നടത്തിയത്. ശമ്പള കമ്മീഷന്റെ അപാകതകള്‍ പരിഹരിക്കുക, കരാര്‍ പുനഃസ്ഥാപിക്കുന്നത് മാറ്റിവയ്ക്കുക, നഴ്‌സിംഗ് ഓഫീസര്‍മാരെ നിയമിക്കുന്നതില്‍ ലിംഗാധിഷ്ഠിത സംവരണം നിര്‍ത്തലാക്കുക തുടങ്ങിയ 23 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്‌സുമാര്‍ സമരം തുടങ്ങിയത്.

അതേസമയം, നഴ്‌സുമാരുടെ കുറവ് പരിഹരിക്കാന്‍ എയിംസ് ഭരണസമിതി 170 നഴ്‌സുമാരെ താല്‍ക്കാലികമായി നിയമിച്ചിരുന്നു. സമരത്തിന്റെ പശ്ചാത്തലത്തില്‍ എയിംസില്‍ സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.