ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം. എന്തുചെയ്തും രോഗവ്യാപനം നിയന്ത്രണത്തിലാക്കണമെന്നാണ് മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. രോഗവ്യാപനത്തോടൊപ്പം മരണനിരക്കും ഒരു ശതമാനത്തിന് താഴെയാക്കി നിര്‍ത്തണമെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കേസുകളില്‍ 46 ശതമാനവും വന്നിട്ടുള്ളത് ഈ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇതില്‍ മഹാരാഷ്ട്രയില്‍ നിന്ന് മാത്രം 19,218 കേസുകള്‍. ഇതുവരെ മഹാരാഷ്ട്രയില്‍ നിന്ന് ആകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 8.6 ലക്ഷം കൊവിഡ് കേസുകളാണ്. ഇവിടത്തെ മരണനിരക്കും കൂടുതലാണ്.

കര്‍ണാടകത്തില്‍ ഇതുവരെ 3.8 ലക്ഷം കേസുകളും ആന്ധ്രയില്‍ ഇതുവരെ 4.77 ലക്ഷം കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവിടങ്ങളിലെ മരണനിരക്കും കൂടുതല്‍ തന്നെ. മൂന്ന് സംസ്ഥാനങ്ങളിലായി പതിനേഴോളം ജില്ലകള്‍ അതീവ ജാഗ്രത പാലിക്കേണ്ട ഇടങ്ങളായി തുടരുകയാണ്. ഇതിന് പുറമെ തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കണക്കുകളും ആശങ്കയുണ്ടാക്കുന്നതാണെന്ന് കേന്ദ്രം സൂചിപ്പിക്കുന്നു. ആകെ ഈ അഞ്ച് സംസ്ഥാനങ്ങളും കൂടിയാണ് രാജ്യത്തെ മൊത്തം കൊവിഡ് കേസുകളില്‍ 62 ശതമാനവും നല്‍കിയിരിക്കുന്നതെന്നും ആരോഗ്യമന്ത്രാലയം ഓര്‍മ്മിപ്പിക്കുന്നു.