രാഹുൽ ഗാന്ധി റായ്ബറേലിയിലേയ്ക്ക് മടങ്ങുമ്പോൾ വയനാട്ടിൽ പ്രിയങ്ക ഗാന്ധി തൻ്റെ കന്നി അങ്കത്തിനുള്ള ഒരുക്കത്തിലാണ്. കോൺഗ്രസ് പ്രവർത്തകർ നിറഞ്ഞ സന്തോഷത്തോടെയും ഉത്സാഹത്തോടെയുമാണ് പ്രിയങ്കയെ വരവേൽക്കുന്നത്. ഇതേ സന്തോഷം തന്നെയാണ് സിപിഐ സ്ഥാനാർത്ഥിയായരുന്ന ആനി രാജയും പങ്കുവെയ്ക്കുന്നത്. എന്നാൽ റായ്ബറേലി തിരഞ്ഞെടുത്ത രാഹുലിൻ്റെ നടപടി വയനാട്ടിലെ ജനങ്ങളോടുള്ള അനീതിയെന്നും ആനി രാജ. 

വയനാട്ടിൽ ഒരു വനിത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ യുഡിഎഫ് ഒരുങ്ങുന്നത് ഏറെ സന്തോഷം പകരുന്ന വാർത്തയാണെന്നും ആനി രാജ പ്രതികരിച്ചു. രാഹുൽ ഗാന്ധി റായ്ബറേലി സീറ്റിൽ മത്സരിക്കുമെന്ന പ്രഖ്യാപനം വന്നപ്പോൾ മുതൽ ആനി രാജയും ഇടതുപക്ഷും വിഷയത്തിൽ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നത്. ഇപ്പോഴും ഇത് നിലപാട് തന്നെയാണ് ഇടതുപകഷം തുടരുന്നത്. വയനാട്ടിലെ ജനങ്ങളോടുള്ള അനീതിയാണ് രാഹുൽ ഗാന്ധിയുടെ റായ്ബറേലി തിരഞ്ഞെടുപ്പെന്നാണ് ആനി രാജ ഉയർത്തുന്ന വിമർശനം. 

പ്രിയങ്ക ഗാന്ധി മത്സരിക്കുന്നു എന്നതിനേക്കാൾ ബൈ ഇലക്ഷൻ നടക്കുന്ന പ്രധാനപ്പെട്ട ഒരു സീറ്റ് വനിത സ്ഥാനാർത്ഥിയ്ക്കുവേണ്ടി നൽകി എന്നതാണ് സന്തോഷം നൽകുന്നത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലെ വനിതാ പ്രാധിനിധ്യം പരിശോധിക്കുമ്പോൾ സ്ത്രീകൾ വളരെ കുറവാണ്. നിലവിൽ എംപിയായവരുടെ കണക്ക് മാത്രമല്ല, മത്സര രംഗത്ത് ഉണ്ടായിരുന്നവരുടെ കണക്ക് പോലും വളരെ കുറവാണ്. അതുകൊണ്ടുതന്നെ പ്രതിപക്ഷനിര ശക്തിപ്പെടുത്താൻ സ്ത്രീകൾ എത്തുന്നതിനെ സ്വാഗതം ചെയ്യുന്നതായും ആനി രാജ പങ്കുവെച്ചു.