മൂന്ന് ലീഗുകളിലും ടോപ് സ്‌കോറര്‍ ആകുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സീരി എ സീസണില്‍ 29 ഗോളുകള്‍ നേടിയാണ് റൊണാള്‍ഡോ ഈ നേട്ടം കൈവരിച്ചത്. ഇതിനു മുമ്ബ് രണ്ട് സീസണില്‍ യുവന്റസില്‍ കളിച്ചപ്പോഴും ഈ പുരസ്കാരം നേടാന്‍ റൊണാള്‍ഡോയ്ക്ക് കഴിഞ്ഞിരുന്നില്ല. അതേസമയം, സീരി എ സീസണ്‍ അവസാനിച്ചപ്പോള്‍ യുവന്റസ് ചാമ്ബ്യന്‍സ് ലീഗ് യോഗ്യത നിലനിര്‍ത്തി.

ലീഗില്‍ 23 ഗോളുകള്‍ നേടിയ ലുകാകുവാണ് ടോപ് സ്‌കോറര്‍മാരില്‍ രണ്ടാമത്. 2007-08 സീസണില്‍ ഡെല്‍ പിയേറൊക്ക് ശേഷം ആദ്യമായാണ് ഒരു യുവന്റസ് താരം സീരി എയില്‍ ടോപ് സ്‌കോറര്‍ ആകുന്നത്. ഈ നേട്ടത്തോടെ യൂറോപ്പിലെ ഏറ്റവും മികച്ച അഞ്ചു ലീഗുകളില്‍ മൂന്ന് ലീഗിലും ടോപ് സ്‌കോറര്‍ പട്ടം നേടുന്ന ആദ്യ താരമായി റൊണാള്‍ഡോ മാറുകയും ചെയ്തു. നേരത്തെ സ്പാനിഷ് ലീഗിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലുമാണ് താരം ടോപ് സ്‌കോറര്‍ നേട്ടം സ്വന്തമാക്കിയത്.