അലബാമ : കോവിഡ് മഹാമാരിയെ തുടര്‍ന്നു അടിച്ചിട്ടിരുന്ന അലബാമ യൂണിവേഴ്സിറ്റി പ്രവര്‍ത്തനം ആരംഭിച്ച്‌ ഒരാഴ്ചക്കുള്ളില്‍ 566 പേര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയതായി യൂണിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കി.

ഓഗസ്റ്റ് 19 നാണ് യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഇത്രയുമധികം വിദ്യാര്‍ത്ഥികളില്‍ രോഗം കണ്ടെത്തിയത് ആശങ്കാ ജനകമാണെന്നും ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി പ്രൊട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും അലബാമ യൂണിവേഴ്സിറ്റി പ്രസിഡന്‍റ് വിദ്യാര്‍ഥികള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു.

യൂണിവേഴ്സിറ്റിക്കു സമീപം പ്രവര്‍ത്തിക്കുന്ന ഒരു ബാറിനുമുന്നില്‍ വിദ്യാര്‍ഥികള്‍ കൂട്ടംകൂടി നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതേസമയം കോവിഡ് വ്യാപനത്തിന്‍റെ പേരില്‍ കോളജ് തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന ചോദ്യത്തിന് യൂണിവേഴ്സിറ്റി അധികൃതര്‍ വ്യക്തമായ മറുപടി നല്‍കിയില്ല.

രാജ്യത്താകമാനമുള്ള യൂണിവേഴ്സിറ്റികളും കോളജുകളും തുറന്നു പ്രവര്‍ത്തിക്കുന്നതിനെകുറിച്ചു ആലോചന നടക്കുന്നുണ്ട്. നോര്‍ത്ത് കരോളിന യൂണിവേഴ്സിറ്റിയില്‍ ഒരാഴ്ചക്കുള്ളില്‍ 135 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നോട്രിഡാം യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികള്‍ പഠനം തുടങ്ങുന്നത് രണ്ടാഴ്ചത്തേക്കു മാറ്റിവച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍