ന്യൂഡൽഹി: നയതന്ത്രം ബന്ധം മോശമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ബംഗ്ലാദേശിലെ ജനങ്ങൾക്കും യൂനുസിനും ബലിപ്പെരുന്നാൾ ആശംസകൾ നേർന്ന മോദിയുടെ സന്ദേശത്തിന് പിന്നാലെയാണ് യൂനുസ് മോദിക്ക് കത്തെഴുതിയത്.
പരസ്പര ബഹുമാനവും ധാരണയും ഇരുരാജ്യങ്ങളും തുടർന്നും ജനങ്ങളുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നതിൽ വഴികാട്ടിയാകുമെന്നതിൽ തനിക്കുറപ്പുണ്ടെന്ന് മുഹമ്മദ് യൂനുസ് മോദിക്കെഴുതിയ കത്തിൽ പറയുന്നു. ബലിപ്പെരുന്നാൾ എന്നത് ത്യാഗത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് നൽകുന്നതെന്നും ലോകമെമ്പാടുമുള്ള ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നിച്ചുപ്രവർത്തിക്കാൻ അത് പ്രചോദനം നൽകുന്നുവെന്നും യൂനുസ് ചൂണ്ടിക്കാട്ടി.
ജൂൺ നാലിനാണ് മോദി ബലിപ്പെരുന്നാൾ ആശംസകൾ നേർന്ന് യൂനുസിന് കത്തയച്ചത്. ഇതിന് ജൂൺ ആറിനാണ് യൂനുസ് മറുപടിയായി സഹകരിച്ച് പ്രവർത്തിക്കാമെന്ന രീതിയിൽ കത്തയച്ചത്. ഷേയ്ഖ് ഹസീനയെ അട്ടിമറിച്ച ആഭ്യന്തര പ്രക്ഷോഭങ്ങൾക്ക് ശേഷം ഇന്ത്യാ- ബംഗ്ലാദേശ് ബന്ധത്തിൽ വലിയ വിള്ളലുണ്ടായിരുന്നു. ബന്ധത്തിലെ അസ്വാരസ്യങ്ങൾ കുറയ്ക്കുന്നതിന്റെ ശ്രമമെന്ന രീതിയിലാണ് ഇരുനേതാക്കളുടെയും ഇടപെടലിനെ വിലയിരുത്തുന്നത്.