തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ കുറ്റം സമ്മതിച്ച് യുവാവ്. ശ്രീ നാരായണപുരം സ്വദേശി ജിത്തു (22) ആണ് കുറ്റംസമ്മതിച്ചത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കിടപ്പുമുറിയിൽവച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
പ്രതി ലഹരി ഉപയോഗിച്ചിരുന്നതായും പീഡനശ്രമം നടന്നതായും പോലീസ് പറയുന്നു. വയോധികയുടെ വീടിന്‍റെ അടുത്തുള്ള ബന്ധുവീട്ടില്‍ സ്ഥിരമായി വന്നിരുന്ന ജിത്തു വയോധികയുടെ വീടുമായും അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു.
കൊലപാതകത്തിനു ശേഷവും വയോധികയുടെ വീടിനടുത്തുള്ള വീട്ടിലാണ് പ്രതി ഉണ്ടായിരുന്നത്. ജിത്തുവിന്‍റെ രണ്ടു ഫോണുകളില്‍ ഒരെണ്ണം വയോധികയുടെ വീട്ടില്‍നിന്നു ലഭിച്ചിരുന്നു. പിന്നീട് രണ്ടാമത്തെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ സൈബര്‍ പരിശോധനയിലാണ് ഇയാള്‍ തൊട്ടടുത്തുള്ള വീട്ടില്‍ ഉണ്ടെന്ന് കണ്ടെത്തിയത്.
വീടിന്‍റെ പിന്‍വാതിലിന്‍റെ കുറ്റി തകര്‍ത്ത നിലയിലും മുന്‍വാതില്‍ തുറന്ന നിലയിലുമായിരുന്നു. മുറിയില്‍ നിന്ന് സിഗരറ്റ് കുറ്റികളും മൊബൈല്‍ ഫോണും കണ്ടെടുത്തു. തുടര്‍ന്നാണ് പോലീസ് ഫോണിന്‍റെ ഉടമയായ ജിത്തുവിനെ പിടികൂടിയത്. സംഭവസമയത്ത് ആക്ടീവായിരുന്ന മറ്റൊരു ഫോണ്‍ കൊലപാതകം നടന്ന വീടിനു സമീപത്തു തന്നെ ഉണ്ടെന്നു കണ്ടെത്തിയതോടെ അടുത്ത വീട്ടില്‍ ഉറക്കത്തിലായിരുന്ന ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ജിത്തു കുറ്റം സമ്മതിച്ചത്. ബുധനാഴ്ച രാവിലെ പുരയിടം വൃത്തിയാക്കാന്‍ എത്തിയ തൊഴിലാളികളാണ് വയോധികയുടെ മൃതദേഹം കണ്ടത്. പോലീസ് പ്രതിയെ തിരയുന്നതിനിടയിലും യാതൊരു ഭാവമാറ്റവുമില്ലാതെ ജിത്തു ബന്ധു വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്നു.



