കാസർഗോഡ്: ദേശീയപാതയോരത്തിന് സമീപം കാസർഗോഡ് നുള്ളിപ്പാടിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കെട്ടിടത്തിലെ ലിഫ്റ്റിനായി എടുത്ത കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച ആധാർ കാർഡിൽ കെ.എൻ. മഞ്ചുനാഥ് (46), കർണാടക എന്ന വിലാസമാണുള്ളത്. ഇത് ഇയാളുടേതാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്ന് കാസർകോട് ടൗൺ പോലീസ് അറിയിച്ചു. മൃതദേഹത്തിൽ പലയിടങ്ങളിലായി മർദനമേറ്റതിന്റെയും വലിച്ചിഴച്ചതിന്റെയും പാടുകളുമുണ്ട്. ശരീരത്തിൽ പലയിടത്തായി രക്തംവാർന്ന നിലയിലുമാണ്.
മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഉന്നത പോലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ കെട്ടിത്തിന് സമീപം സമൂഹവിരുദ്ധർ താവളമാക്കുന്നതായും ഇവിടെ രാത്രിയിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായും കെട്ടിട ഉടമയുടെ മകന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പല ദിവസങ്ങളിലും ഇദ്ദേഹം രാത്രി ഇവിടം പരിശോധിക്കുമായിരുന്നു.
കഴിഞ്ഞദിവസം രാത്രി എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ കാസർഗോഡ് ടൗൺ പോലീസിൽ അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പരാതിയിലാണ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.



