ലക്നോ: ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ ബൈക്കിന്റെ വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടതിന് യുവാവിനെ തല്ലിക്കൊന്നു. മണിറാം സ്വദേശിയും കർഷകനുമായ ഗ്യാനേന്ദ്ര ചൗധരി (35) യാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഗ്യാനേന്ദ്രയുടെ വയലിന് സമീപം ഒരു യുവാവ് അമിത വേഗത്തിൽ ബൈക്ക് ഓടിച്ചു. ഇതേതുടർന്ന് പൊടി ഉയർന്നു. ബൈക്കിന്റെ വേഗത കുറയ്ക്കാൻ ഗ്യാനേന്ദ്ര ആവശ്യപ്പെട്ടപ്പോൾ ഇരുവരും തമ്മിൽ തർക്കമുണ്ടായി.
ബൈക്ക് യാത്രികൻ ചില സുഹൃത്തുക്കളെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ഗ്യാനേന്ദ്രയെ വടി ഉപയോഗിച്ച് അടിക്കുകയും ചെയ്തു. നാട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് അക്രമികൾ ഓടി രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ ഗ്യാനേന്ദ്രയെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ചികിത്സയിലായിരിക്കെ അദ്ദേഹം മരണമടഞ്ഞു.
പോലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥനത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് ബൈക്കുകൾ പിടിച്ചെടുക്കുകയും ചെയ്തു. സന്ദീപ് നിഷാദ്, ശേഷ്നാഥ് നിഷാദ്, ഗൗതം നിഷാദ്, രമേശ് നിഷാദ്, വിക്കി രാജ്ഭർ, രാജൻ നിഷാദ് എന്നിവരാണ് അറസ്റ്റിലായത്.



