കടയ്ക്കാവൂർ: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. അയിലം സ്വദേശി അജേഷ് (45) ആണ് പിടിയിലായത്. ഒളിവിലായിരുന്ന പ്രതിയെ കടയ്ക്കാവൂർ നിലയ്ക്കാമുക്കിലെ ഒരു കോളനിയില്‍നിന്നാണ് പോലീസ് സംഘം കണ്ടെത്തിയത്
ഫെബ്രുവരി 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ വീട്ടില്‍ തേങ്ങയിടാനായി എത്തിയതായിരുന്നു അജേഷ്. വീട്ടില്‍ മറ്റാരുമില്ലെന്ന് മനസിലാക്കിയ പ്രതി, വീട്ടമ്മ വീടിനുള്ളിലേക്ക് കയറിയ സമയം നോക്കി പിന്നാലെ എത്തുകയായിരുന്നു.
വീടിന്‍റെ കതക് ഉള്ളില്‍ നിന്നും കുറ്റിയിട്ട ശേഷം ഇയാള്‍ വീട്ടമ്മയെ കടന്നുപിടിച്ചു. പ്രതിയുടെ പിടിയില്‍ നിന്നും കുതറി മാറിയ വീട്ടമ്മ പുറത്തേക്കോടി രക്ഷപ്പെട്ടു. തുടർന്ന് അയല്‍വാസികളെ വിവരമറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു. വെഞ്ഞാറമൂട് എസ്എച്ച്‌ഒ ആസാദ് അബ്ദുല്‍ കലാമിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. എസ്ഐ സജിത്ത്, ഗ്രേഡ് എസ്ഐ ബിജു, എഎസ്ഐ ബിനു, സിപിഒമാരായ നജീം, മനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.



