തിരുവനന്തപുരം: ഭാസ്കര കാരണവര്‍ കൊലക്കേസില്‍ കുറ്റവാളി ഷെറിനെ ജയിൽ മോചിതയാക്കാനുള്ള സർക്കാറിന്റെ ശിപാർശ ഗവർണർ അംഗീകരിച്ചു. ഇതോടെ ഷെറിൻ ഉടൻ ജയിൽ മോചിതയാകും. ജീവപര്യന്തം തടവിന് ശിക്ഷിച്ച് 14 വര്‍ഷം പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് ഷെറിന്റെ മോചനം.
ശിക്ഷാ കാലയളവിൽ ഇളവു നൽകി ഷെറിനെ മോചിപ്പിക്കാൻ നേരത്തെ മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. എന്നാൽ, ഇതിനുശേഷം ജയിലിൽ സഹതടവുകാരിയായ നൈജീരിയക്കാരിയെ കൈയേറ്റം ചെയ്തതിന് കണ്ണൂർ ടൗൺ പൊലീസ് കേസെടുക്കുകയും ഷെറിൻ പ്രതിയാകുകയും ചെയ്തു. മാത്രമല്ല, ഉന്നത ബന്ധമാണ് ഷെറിന്റെ ശിക്ഷായിളവ് നീക്കത്തിന് കാരണമെന്നും ജയിലിൽ ഇവർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്നും ആരോപണമുയർന്നു. ഇതോടെ മോചിപ്പിക്കാനുള്ള തീരുമാനം സർക്കാർ തൽക്കാലം മരവിപ്പിച്ചിരുന്നു. എന്നാൽ അന്ന് ഷെറിന് ആഭ്യന്തരവകുപ്പ് പരോൾ അനുവദിച്ചു. തുടർന്ന് അവർ 15 ദിവസം പരോളിൽ ഇറങ്ങുകയും ചെയ്തിരുന്നു.
ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവർ 2009 നവംബർ എട്ടിനാണ് കൊല്ലപ്പെട്ടത്. മകന്റെ ഭാര്യയായിരുന്ന ഷെറിനും കാമുകനും ചേർന്നാണ് അമേരിക്കൻ മലയാളിയായ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയത്. തന്റെ വഴിവിട്ട ബന്ധം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഭാസ്കര കാരണവരെ ഷെറിൻ കൊലപ്പെടുത്തിയത്.