ബെംഗളൂരു: കർണാടകയിലെ ഹാസനിൽ 45 ദിവസത്തിനിടെ ഹൃദയാഘാതം വന്നു മരിച്ചത് 30പേർ. ഇന്നലെ 4 പേരാണ് മരിച്ചത്. മൈസൂരിൽ ഒരാൾ മരിച്ചു. കർണാടകയിലെ തുടർച്ചയായുള്ള ഹൃദയാഘാത മരണങ്ങളിൽ ആരോഗ്യ വകുപ്പ് അന്വേഷണം തുടരുകയാണ്. ജീവിതശൈലീ രോഗങ്ങളുള്ളവരാണ് മരിച്ചവരിലേറെയും. കോവിഡ് വാക്സീന്റെ പാർശ്വഫലമാകാം മരണകാരണമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ളവർ ആശങ്ക പങ്കിട്ടിരുന്നു. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അലയൻസ് ഇതു നിഷേധിച്ചു.

ജനുവരി മുതൽ മേയ് വരെ 6943പേരാണ് ഹൃദയാഘാതംമൂലം കർണാടകയിൽ മരിച്ചത്. സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണിത്. ഈ കാലയളവിൽ ഹാസനിൽ 183 പേർ മരിച്ചു. ഒരു മാസം ശരാശരി 36 മരണം. ഹാസനിൽ ഹൃദയാഘാത മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അന്വേഷണത്തിന് ആരോഗ്യവകുപ്പ് പത്തംഗ സമിതിക്ക് രൂപം നൽകിയിരുന്നു. മരിച്ചവരിലേറെയും 50 വയസ്സിൽ താഴെയുള്ളവരാണ്. 5 പേർ 20 ൽ താഴെയുള്ളവരും. ഹൃദയാരോഗ്യ പ്രശ്നമൊന്നുമില്ലാത്തവരാണ് മരിച്ചതെന്ന് കുടുംബാംഗങ്ങൾ പരാതി ഉന്നയിച്ചതോടെ കാരണം കണ്ടെത്തി പ്രതിവിധിയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പു നൽകിയിരുന്നു. തുടർന്നാണ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹർഷ് ഗുപ്ത അധ്യക്ഷനായ പത്തംഗ സമിതിക്ക് രൂപം നൽകിയത്.