കാലിഫോർണിയ : അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയയിൽ 2026 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരികയാണ്. ഇത് സ്കൂളുകൾ, ആശുപത്രികൾ, കോടതികൾ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് പോലുള്ള ഫെഡറൽ ഇമിഗ്രേഷൻ ഏജൻ്റുമാരുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ത്യൻ സമൂഹമുൾപ്പെടെയുള്ള കുടിയേറ്റക്കാരെ സംരക്ഷിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. പുതിയ നിയമപ്രകാരം ഫെഡറൽ ഏജൻ്റുമാർ തിരിച്ചറിയൽ കാർഡ് കാണിക്കണം, മുഖം മറയ്ക്കാനും പാടില്ല. ഇത് ഭയവും ഭീഷണിയും കുറയ്ക്കാൻ സഹായിക്കുമെന്ന് സംസ്ഥാനം കരുതുന്നു.
2025ൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം കൊണ്ടുവന്ന കർശനമായ നയങ്ങൾ കാരണം കാലിഫോർണിയ അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് ഏജൻ്റുമാരുടെ ഇടപെടൽ വർധിച്ചിരുന്നു. പുതിയ നിയമങ്ങൾ അനുസരിച്ച്, സ്കൂൾ കാമ്പസുകളിൽ അനുമതിയില്ലാതെ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാൻ കഴിയില്ല. ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് ഏജൻ്റുമാർ സമീപത്തുണ്ടെങ്കിൽ സ്കൂളുകൾ രക്ഷിതാക്കളെ അറിയിക്കണം. അത്യാവശ്യ ഘട്ടങ്ങളിലൊഴികെ ആശുപത്രികളിലെ ചികിത്സാ കേന്ദ്രങ്ങളിൽ ഏജൻ്റുമാർക്ക് പ്രവേശിക്കാനും അനുവാദമില്ല. കാലിഫോർണിയയിലെ മിക്ക കോടതികളിലും സിവിൽ ഇമിഗ്രേഷൻ അറസ്റ്റുകൾക്ക് വിലക്കുണ്ട്. ഇത് ആളുകൾക്ക് അറസ്റ്റ് ഭയക്കാതെ കോടതി നടപടികളിൽ പങ്കെടുക്കാൻ അവസരം നൽകും. എച്ച്1ബി വിസയുള്ളവർ, ഗ്രീൻ കാർഡ് ഉടമകൾ, വിദ്യാർഥി വിസയിലുള്ളവർ, രേഖകളില്ലാത്തവർ എന്നിങ്ങനെ എല്ലാവർക്കും ഈ നിയമങ്ങൾ സംരക്ഷണം നൽകും.
കുടിയേറ്റക്കാരെ ഭയപ്പെടുത്തി കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും ചികിത്സ തേടുന്നതിൽ നിന്നും കുട്ടികളെ സ്കൂളിൽ അയക്കുന്നതിൽ നിന്നും തടയുന്ന ഫെഡറൽ നടപടികൾ സമൂഹത്തിന് ദോഷകരമാണെന്ന തിരിച്ചറിവിനെ തുടർന്നാണ് കാലിഫോർണിയയുടെ ഇപ്പോഴത്തെ നടപടി. ഇത് സിലിക്കൺ വാലി, ലോസ് ഏഞ്ചൽസ് എന്നിവിടങ്ങളിലെ ഇന്ത്യൻ സമൂഹങ്ങളെയും ബാധിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. തിരിച്ചറിയൽ കാർഡ് വ്യക്തമായി കാണിക്കുക, മുഖം മറയ്ക്കാതിരിക്കുക തുടങ്ങിയ സുതാര്യത ഉറപ്പാക്കുന്നതിലൂടെ വിശ്വാസം പുനഃസ്ഥാപിക്കാനും ലോക്കൽ പോലീസിനെ ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റിന് സഹായം നൽകുന്നതിന് നിർബന്ധിതരാക്കാതിരിക്കാനും കാലിഫോർണിയ ശ്രമിക്കുന്നു. ഈ സംരക്ഷണങ്ങൾ മറ്റ് സ്ഥലങ്ങളിൽ ഇമിഗ്രേഷൻ നടപടികൾ തടയുന്നില്ലെങ്കിലും സംസ്ഥാനത്ത് ദൈനംദിന ജീവിതം നയിക്കുന്ന കുടിയേറ്റക്കാർക്ക് ആശ്വാസം നൽകുമെന്നാണ് വിലയിരുത്തൽ.
2025ൽ ഫെഡറൽ ഏജൻ്റുമാരുടെ ശക്തമായ അനധികൃത കുടിയേറ്റ വിരുദ്ധ നടപടികൾക്ക് കാലിഫോർണിയ സാക്ഷ്യം വഹിച്ചിരുന്നു. ജനുവരി മുതൽ ഒക്ടോബർ പകുതി വരെ ഏകദേശം 20,000 പേരെ ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് അറസ്റ്റ് ചെയ്തു. ഇതിൽ 15,500ലധികം പേരെ വർഷത്തിന്റെ രണ്ടാം പകുതിയിൽ മാത്രം അറസ്റ്റ് ചെയ്തു. വീടുകൾ, ജോലിസ്ഥലങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ റെയ്ഡുകൾ നടന്നു. പലപ്പോഴും ഇത് പ്രതിഷേധങ്ങൾക്കും നിയമപരമായ വെല്ലുവിളികൾക്കും കാരണമായിട്ടുണ്ട്. തെക്കൻ കാലിഫോർണിയയിലാണ് ഏറ്റവും കൂടുതൽ അറസ്റ്റുകൾ നടന്നത്. ലോസ് ഏഞ്ചൽസ് ഇതിന്റെ പ്രധാന കേന്ദ്രമായി മാറി. അവിടെ ഒരേ സമയം നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു.
ലോസ് ഏഞ്ചൽസിലും സമീപ പ്രദേശങ്ങളിലും ജൂൺ ആദ്യം മുതൽ ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് വലിയ റെയ്ഡുകൾ നടത്തിയിരുന്നു. കാർ വാഷുകൾ, തൊഴിലാളികൾ കൂട്ടം കൂടുന്ന സ്ഥലങ്ങൾ, തെരുവ് കച്ചവടക്കാർ, ബസുകൾ, നടപ്പാതകൾ എന്നിവിടങ്ങളിൽ നിന്നാണ് ആളുകളെ പിടികൂടിയത്. വടക്കൻ കാലിഫോർണിയയിലും അറസ്റ്റുകൾ വർധിച്ചു. അറസ്റ്റിലായവരിൽ 48 ശതമാനം പേർക്ക് ക്രിമിനൽ റെക്കോർഡുകൾ ഉണ്ടായിരുന്നില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സാൻ ഫ്രാൻസിസ്കോ, സ്റ്റോക്ടൺ തുടങ്ങിയ നഗരങ്ങളിൽ ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് ഓഫീസുകളിലേക്ക് വിളിപ്പിച്ച് കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്ന രീതിയും വ്യാപകമായിരുന്നു.



