വനിതകളുടെ ലോകകപ്പ് ക്രിക്കറ്റിൽ തുടർച്ചയായ മൂന്നാം ജയവുമായി ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 233 റൺസ് പിന്തുടർന്ന അവർ അവസാന ഓവറിലാണ് ജയം നേടിയത്.
233 റൺസ് വിജയലക്ഷ്യം 49.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. അർദ്ധ സെഞ്ച്വറികൾ നേടിയ ഷ്‌ളോയി ട്രയോൺ 62(69), മരിസെൻ ക്യാപ് 56(71) എന്നിവരുടെ പ്രകടനങ്ങളാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയമൊരുക്കിയത്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോറ്റ ശേഷം ദക്ഷിണാഫ്രിക്ക പിന്നീട് കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ചു.
233 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് തസ്മിൻ ബ്രിറ്റ്‌സ് 0(1) നെയാണ് ആദ്യം നഷ്ടമായത്. ക്യാപ്ടൻ ലോറ വോൾവാർട്ട് 31(56), അനേകെ ബോഷ് 28(35), അനെരി ഡെർക്‌സെൻ 2(11), സിനാലോ ജാഫ്ത 4(13) എന്നിവരുടെ വിക്കറ്റുകൾ നഷ്ടപ്പെട്ടപ്പോൾ ഒരവസരത്തിൽ 78ന് അഞ്ച് എന്ന മോശമായ നിലയിലായിരുന്നു. ആറാം വിക്കറ്റിൽ 85 റൺസ് കൂട്ടിച്ചേർത്ത് ക്യാപ് -ട്രയോൺ സഖ്യമാണ് ദക്ഷിണാഫ്രിക്കയെ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയത്.
ഇന്ത്യക്കെതിരായ മത്സരത്തിൽ താരം നാദിൻ ഡി ക്ലെർക്ക് 37*(29) അവസാന ഓവറുകളിൽ ടീമിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. മസബാട്ടാ ക്ലാസ് 10*(13) റൺസ് നേടി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി നാഹിദ അക്തർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ റബേയ ഖാൻ, ഫാഹിമ ഖാത്തൂൺ, റിതു മൊണി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 232 റൺസ് ആണ് നേടിയത്. അർദ്ധ സെഞ്ച്വറികൾ നേടിയ ഷൊർണ അക്തർ 51*(35), ഷർമിൻ അക്തർ 50(77) എന്നിവരാണ് ബംഗ്ലാദേശിന് സാമാന്യം ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ഫർഗാന ഹഖ് 30(76), റൂബ്യാ ഹൈദർ 25(52), ക്യാപ്ടൻ നൈഗർ സുൽത്താന 32(42) എന്നിവരും ബാറ്റിംഗിൽ തിളങ്ങി.
റിതു മൊണി 19*(8) റൺസ് നേടി പുറത്താകാതെ നിന്നു. ശോഭന മൊസ്താറി 9(8), റബേയ റാൻ 0(2) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റർമാരുടെ സ്‌കോറുകൾ. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓൻകുലുലോകൊ ലാബ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ നാദിൻ ഡി ക്ലെർക്ക്, ഷ്‌ളോയി ട്രയോൺ എന്നിവർ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.