ന്യൂഡൽഹി: വനിതാ സംവരണ ബില്ലിൽ ലോക്സഭയിൽ ചർച്ച തുടരുന്നു. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ചർച്ച പുരോഗമിക്കുന്നത്. മണ്ഡല പുനർനിർണയത്തിനായി വനിതാ സംവരണം വൈകിക്കരുതെന്നു ശശി തരൂർ എംപി പറഞ്ഞു.
മണ്ഡല പുനർനിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണ്. നോട്ട് നിരോധനം നടപ്പിലാക്കാനായി കേന്ദ്രസർക്കാർ കാണിച്ച അതേ തിടുക്കമാണ് മണ്ഡല പുനർനിർണയത്തിലും കാണിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പൊളിറ്റിക്കൽ ഡീമോണിറ്റൈസേഷനാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വനിതാ സംവരണത്തെ മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിക്കുന്നത് സംവരണത്തെ ബന്ദിയാക്കുന്നതിന് തുല്യമാണ്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് വലിയ ഭീഷണിയാണ് മണ്ഡല പുനർനിർണയമെന്ന് തരൂർ മുന്നറിയിപ്പ് നൽകി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പുതിയ പരിഷ്കാരത്തോടെ രാഷ്ട്രീയമായി പാർശ്വവൽക്കരിക്കപ്പെടുമെന്നും തരൂർ വ്യക്തമാക്കി.
അതോസമയം ബില്ലിന്മേൽ ഇന്നു വൈകുന്നേരം നാലിന് വോട്ടെടുപ്പ് നടക്കും. ഭരണഘടനാ ഭേദഗതി ആയതിനാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്നതാണു സർക്കാരിനു മുന്നിലെ വെല്ലുവിളി. നിലവിലെ സാഹചര്യത്തിൽ പ്രതിപക്ഷത്തുനിന്നു കാര്യമായ പിന്തുണ ലഭിക്കാൻ ഇടയില്ല.



