ന്യൂഡൽഹി: ഏറ്റവും സുരക്ഷിതമായ യാത്രാ മാർഗങ്ങളിലൊന്ന് എന്ന വിശേഷിപ്പിക്കാനാവുന്നതാണ് മെട്രോ ട്രെയിൻ യാത്രകൾ. എന്നാൽ അത്തരം മെട്രോ ട്രെയിൻ കമ്പാർട്മെൻ്റിൽ പാമ്പ് കയറിയാൽ എന്തായിരിക്കും അവസ്ഥ. സമാനമായ ഒരു സംഭവമാണ് കഴിഞ്ഞദിവസം ഡൽഹി മെട്രോയിൽ നടന്നത്. ഡൽഹി മെട്രോ ലേഡീസ് കമ്പാർട്മെൻ്റിൽ പാമ്പിനെ കണ്ടെന്ന വാദവും പരിഭ്രാന്തരായി അലറിവിളിക്കുന്ന സ്ത്രീകളുടെ വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
പാമ്പിനെ കണ്ടെന്ന് പറഞ്ഞ് യാത്രികർ പേടിച്ചെങ്കിലും ഈ വീഡിയോയിലോ, അതിനുശേഷമോ പാമ്പിനെ എവിടെയും കാണാൻ കഴിഞ്ഞില്ല. അതേസമയം യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് തുടർ നടപടി സ്വീകരിച്ചതായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധനയിൽ പാമ്പിനെയൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഒരു പല്ലിയെ ആണ് കണ്ടെത്തിയതെന്നുമാണ് മെട്രോ അധികൃതർ നൽകുന്ന വിശദീകരണം.
പാമ്പിനെ കണ്ടെന്ന് യാത്രക്കാരിൽ ചിലർ പറഞ്ഞതോടെ എല്ലാവരും പരിഭ്രാന്തരായി അലറിവിളിക്കുകയായിരുന്നു. യാത്രികർ സീറ്റുകളിൽ കയറി നിൽക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഇതേത്തുടർന്ന് അക്ഷർധാം മെട്രോ സ്റ്റേഷനിൽ ട്രെയിൻ നിർത്തി യാത്രക്കാരെ മാറ്റി. തുടർന്ന് വിശദമായ പരിശോധനയ്ക്കായി ട്രെയിൻ ഡിപ്പോയിലേക്ക് അയച്ചുവെന്ന് ഡിഎംആർസിയുടെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് വിഭാഗം മേധാവി അനുജ് ദയാൽ പറഞ്ഞു.
കമ്പാർട്മെന്‍റും നിരീക്ഷണ കാമറ ദൃശ്യങ്ങളും സൂക്ഷ്മമായി പരിശോധിച്ചിട്ടും പാമ്പിനെ കണ്ടെത്താനായില്ല. എന്നാൽ, പരിശോധനയ്ക്കിടെ പല്ലിയെ ആണ് കണ്ടെത്തിയെന്നും ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ പരിഭ്രാന്തരായി നൽക്കുന്ന സ്ത്രീകളെയാണ് കാണാൻ കഴിയുന്നത്. ചിലർ സീറ്റുകളിലേക്ക് ചാടിക്കയറുന്നതും. മറ്റുചിലർ നിലവിളിക്കുന്നതും. ഭയത്തോടെ തറയിലേക്ക് ചൂണ്ടി കാണിക്കുന്നതും വീഡിയോയിലുണ്ട്. എന്നാൽ ഇതിൽ പാമ്പിനെ കാണിക്കുന്നില്ല.
പ്രതിദിനം നിരവധി ആളുകൾ യാത്ര ചെയ്യുന്ന ഡൽഹി മെട്രോയിൽ പാമ്പ് എന്ന വാർത്ത പുറത്ത് വന്നതോടെ ഇതോ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്കും കാരണമായി. ചിലർ തമാശ രൂപേണയാണ് പ്രതികരിച്ചതെങ്കിൽ മറ്റുചിലർ പൊതുസ്ഥലങ്ങളിലെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുകയായിരുന്നു. ഇതോടെയാണ് മെട്രോ അധികൃതർ വിഷയത്തിൽ പ്രതികരിച്ചത്.