തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം എന്നത് ശ്രദ്ധേയമാണ്.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പിണറായി വിജയനുമെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനമുയരാനുള്ള സാധ്യതയേറെയാണ്. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച കാര്യത്തിലും ചർച്ച നടക്കും.
ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തെരഞ്ഞെടുപ്പിലുണ്ടായ വമ്പൻ പരാജയത്തിന്റെ കാരണങ്ങൾ വിലയിരുത്തുമെന്നാണ് പുറത്തുവരുന്ന വിവരം. പിണറായി വിജയനും എം.വി. ഗോവിന്ദനും തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പൊതു അഭിപ്രായമുണ്ട്.
കണ്ണൂരിലെ പാർട്ടി കോട്ടകളിലെ വോട്ട് ചോർച്ചയ്ക്ക് കാരണം പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങളാണെന്ന് പൊതുവെ അഭിപ്രായം അണികൾക്കിടയിൽ തന്നെ ഉയർന്നു വന്നിട്ടുണ്ട്.



