ന്യൂഡൽഹിയിലെ ചരിത്രപ്രധാനമായ തുർക്ക്മാൻ ഗേറ്റ് പ്രദേശത്ത് അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘർഷത്തെത്തുടർന്ന് മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥൻ നിധിൻ വൽസൻ വാർത്തകളൽ നിറഞ്ഞുനിൽക്കുകയാണ്. ഡൽഹി സെൻട്രൽ ഡിസ്ട്രിക്റ്റ് ഡി.സി.പി (DCP) ആയ നിധിൻ വൽസൻ്റെ നേതൃത്വത്തിലായിരുന്നു ഇന്ന് പ്രദേശത്ത് ഒഴിപ്പിക്കൽ നടപടികൾ നടന്നത്.
കടുത്ത പ്രതിഷേധങ്ങൾക്കും കല്ലേറിനും ഇടയിലും നിയമം നടപ്പിലാക്കുന്നതിൽ അദ്ദേഹം കാണിച്ച ദൃഢനിശ്ചയവും പിന്നീട് നടന്ന സംഭവങ്ങളും രാജ്യതലസ്ഥാനത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
ഡൽഹി ഹൈക്കോടതിയുടെ കർശനമായ ഉത്തരവിനെത്തുടർന്നാണ് പുരാതനമായ സയ്യിദ് ഫൈസ് ഇലാഹി പള്ളിക്ക് സമീപമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാൻ അധികൃതർ തീരുമാനിച്ചത്. പള്ളിയോട് ചേർന്നുള്ള ഒരു ബാങ്ക്വറ്റ് ഹാൾ, ഡിസ്പെൻസറി എന്നിവയാണ് എം.സി.ഡി (MCD) ഉദ്യോഗസ്ഥർ പൊളിച്ചുനീക്കിയത്. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന കയ്യേറ്റം ഒഴിപ്പിക്കുക എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യത്തിന് ക്രമസമാധാന സുരക്ഷയൊരുക്കിയത് നിധിൻ വൽസൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു. കോടതി വിധി നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം.
സംഘർഷം, കല്ലേറ്, കണ്ണീർവാതകം
ജനുവരി 6-ന് അർദ്ധരാത്രി തുടങ്ങിയ ഒഴിപ്പിക്കൽ നടപടികൾ പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായി. നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങുകയും ബുൾഡോസറുകൾ തടയാൻ ശ്രമിക്കുകയും ചെയ്തു. പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിയുകയും ഉദ്യോഗസ്ഥരെ വളയുകയും ചെയ്തതോടെ സ്ഥിതിഗതികൾ വഷളായി. അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ പരിക്കേറ്റു. സാഹചര്യം നിയന്ത്രണാതീതമായതോടെ ഡി.സി.പി നിധിൻ വൽസന്റെ നിർദ്ദേശപ്രകാരം പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
“കോടതി ഉത്തരവ് നടപ്പിലാക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. പ്രദേശത്തെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും,” എന്ന് അദ്ദേഹം ഇന്ത്യാ ടുഡേയോട് പ്രതികരിച്ചു. നിലവിൽ പ്രദേശം കനത്ത പോലീസ് കാവലിലാണ്.
നിധിൻ വൽസൻ: അർബുദത്തെ തോൽപ്പിച്ച പോരാളി
കണ്ണൂർ സ്വദേശിയായ നിധിൻ വൽസൻ 2012 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. കേവലം ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നതിലുപരി, അർബുദത്തെ തോൽപ്പിച്ച പോരാളി എന്ന നിലയിലാണ് അദ്ദേഹം രാജ്യമൊട്ടാകെ അറിയപ്പെടുന്നത്. 2021-ലാണ് അദ്ദേഹത്തിന് സ്റ്റേജ്-4 നോൺ-ഹോഡ്ജ്കിൻ ലിംഫോമ (Non-Hodgkin’s Lymphoma) സ്ഥിരീകരിക്കുന്നത്. എന്നാൽ ആത്മവിശ്വാസത്തോടെയുള്ള പോരാട്ടത്തിനൊടുവിൽ അദ്ദേഹം രോഗമുക്തി നേടി.



