തിരുവനന്തപുരം: ഈ മാസം ക്ഷേമ പെൻഷൻ ഇനത്തിൽ ഓരോരുത്തർക്കും 3600 രൂപ വീതം ലഭിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇതിനായി 1864 കോടി രൂപ അനുവദിച്ചു. നവംബർ 20 മുതൽ പെൻഷൻ വിതരണം സംസ്ഥാനത്ത് ആരംഭിക്കും. നവംബർ മാസത്തെ വർദ്ധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപയോടൊപ്പം നിലവിൽ ബാക്കിയുള്ള ഒരു ഗഡു കുടിശ്ശിക 1600 രൂപയും ചേർത്താണ് 3600 രൂപ നൽകുന്നത്.

ഇതോടെ ക്ഷേമ പെൻഷൻ കുടിശ്ശിക പൂർണമായി കൊടുത്തു തീർക്കുകയാണ്. സംസ്ഥാനത്തെ 62 ലക്ഷം ആളുകളിലേക്കാണ് ഈ പെൻഷൻ തുകയെത്തുക. 2000 രൂപയാക്കി വർദ്ധിപ്പിച്ച ക്ഷേമപെൻഷൻ ഈ മാസം തന്നെ വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് നടപ്പിലാക്കുന്നതെന്ന് ധനമന്ത്രി അറിയിച്ചു. നടപ്പാക്കാനാകുന്ന കാര്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചത്. ക്ഷേമ പദ്ധതികൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കുമെന്ന് സർക്കാരിന് ആത്മ വിശ്വാസമുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

വസ്തുതകൾ കണ്ട് മനസ്സിലാക്കി വേണം സമരം ചെയ്യാൻ. സമരം കാരണമല്ല ആശമാരുടെ ഓണറേറിയം വർധിപ്പിച്ചത്. സമരം കണ്ടിട്ടാണ് ഓണറേറിയം വർധിപ്പിച്ചതെന്നാണ് അവർ അവകാശപ്പെടുന്നത്. അവർ അങ്ങനെ തന്നെ വിചിരിച്ചോട്ടെയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ധനമന്ത്രി പ്രതികരിച്ചു.

ലോട്ടറി അടിച്ചിട്ടല്ല സർക്കാർ പ്രഖ്യാപനങ്ങൾ നടത്തിയത്. പ്രതിപക്ഷ നേതാവ് കാര്യങ്ങളെ പോസിറ്റീവായി കാണണം. അതിദാരിദ്ര്യ നിർമാർജന പദ്ധതി ആന്റണി സർക്കാരിൻ്റെ പദ്ധതിയെന്ന പ്രതിപക്ഷവാദം തെറ്റാണ്. ഇങ്ങനെയൊരു പദ്ധതി യുഡിഎഫ് സർക്കാർ നടപ്പിലാക്കിയിരുന്നുവെന്ന് ഇപ്പോഴാണ് അറിയുന്നത്. എല്ലാ പദ്ധതികളും പോലെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയും സുതാര്യമാണ്. എല്ലാ കാര്യങ്ങളും ജനങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ക്ഷേമ പെൻഷൻ 400 രൂപ വർധിപ്പിച്ച് 2000 രൂപയാക്കി സംസ്ഥാന സർക്കാർ ഉയർത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയത്. സമൂഹത്തില്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന അശരണരും നിരാലംബരുമായവർക്ക് കൈത്താങ്ങ് എന്ന നിലയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന സാമൂഹിക സുരക്ഷാ പെൻഷൻ പ്രതിമാസം 2,000 രൂപയായി വർധിപ്പിക്കുകയാണെന്ന് സർക്കാർ അറിയിച്ചു. നിലവിൽ പ്രതിമാസം 1,600 രൂപയാണ് ക്ഷേമ പെൻഷനായി നൽകുന്നത്. പ്രതിവർഷം ഏകദേശം 13,000 കോടി രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ നീക്കിവെക്കുന്നത്.