ഡിജിറ്റല്‍ സൗകര്യങ്ങള്‍ കൂടുന്നതിനനുസരിച്ച് സൈബര്‍ തട്ടിപ്പുകളും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും, നിക്ഷേപകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ മുന്നറിയിപ്പ്.

നിക്ഷേപകരുടെ സുരക്ഷയുടെയും വിപണിയുടെ സുതാര്യതയുടെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും പുതിയ സാങ്കേതികവിദ്യകളെയും വിപണിയുടെ വളര്‍ച്ചയെയും പ്രോത്സാഹിപ്പിക്കുമെങ്കിലും ഈക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് സെബി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെ പറഞ്ഞു. സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചും നിയമങ്ങള്‍ കര്‍ശനമാക്കിയും ബോധവല്‍ക്കരണം നടത്തിയും പോരാട്ടം തുടരും. അതിവേഗം വളരുന്ന ഇന്ത്യന്‍ ഓഹരി വിപണിയുടെ അടിസ്ഥാനം വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. റീട്ടെയില്‍ നിക്ഷേപകരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍, അവരുടെ സുരക്ഷ ഉറപ്പാക്കാനും സുതാര്യത വര്‍ധിപ്പിക്കാനും സാമ്പത്തിക വിദ്യാഭ്യാസം നല്‍കാനും കൂടുതല്‍ ശക്തമായ സംവിധാനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാജ ട്രേഡിങ് ആപ്പുകളില്‍ നിന്നുള്ള അപകടം ഒഴിവാക്കാന്‍, അംഗീകൃത ബ്രോക്കര്‍മാരുടെ മൊബൈല്‍ ആപ്പുകളുടെ ഒരു ‘വൈറ്റ്-ലിസ്റ്റ്’ തയ്യാറാക്കാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ലിസ്റ്റ് എക്‌സ്‌ചേഞ്ചുകളുടെ വെബ്‌സൈറ്റുകളിലും സെബിയുടെ ഇന്‍വെസ്റ്റര്‍ പോര്‍ട്ടലിലും ലഭ്യമാകും. ഈ ലിങ്കുകള്‍ വഴി മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ നിക്ഷേപകര്‍ വാങ്ങുന്ന ഓഹരികള്‍ നേരിട്ട് അവരുടെ ഡീമാറ്റ് അക്കൗണ്ടുകളിലേക്കാണ് ക്രെഡിറ്റ് ചെയ്യുന്നത്. സംശയാസ്പദമായ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍ നിക്ഷേപകര്‍ക്ക് ട്രേഡിങ് അക്കൗണ്ടുകള്‍ തല്‍ക്ഷണം മരവിപ്പിക്കാനും സാധിക്കും.