ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ളയെ വധിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ പ്രതി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തി. കഴിഞ്ഞ 20 വർഷമായി ഫാറൂഖ് അബ്ദുള്ളയെ കൊല്ലാൻ താൻ പദ്ധതിയിട്ടിരുന്നുവെന്നാണ് പ്രതിയായ കമൽ സിംഗ് ജംവാൾ പോലീസിനോട് പറഞ്ഞത്.

ജമ്മു ഗ്രേറ്റർ കൈലാഷ് മേഖലയിലെ ഒരു ഹോട്ടലിൽ നടന്ന വിവാഹ ചടങ്ങിനിടെയായിരുന്നു ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമമുണ്ടായത്. പ്രതിക്ക് ഭീകരവാദ ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ജമ്മു പുരാണി മണ്ഡി സ്വദേശിയായ 63-കാരൻ കമൽ സിംഗ് ജംവാളാണ് പിടിയിലായത്. ഇയാൾ തന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് വധശ്രമം നടത്തിയത്. “കഴിഞ്ഞ 20 വർഷമായി എനിക്ക് ഇയാളെ കൊല്ലണമെന്ന് ഉണ്ടായിരുന്നു, അത് എന്റെ വ്യക്തിപരമായ അജണ്ടയാണ്” എന്നാണ് പ്രതി മൊഴി നൽകിയത്. ജമ്മു നഗരത്തിൽ ഏതാനും കടകളുള്ള ഇയാൾ വാടക കൊണ്ടാണ് ജീവിക്കുന്നത്. മദ്യലഹരിയിലായിരുന്ന പ്രതിയെ സ്ഥലത്തുണ്ടായിരുന്നവരും നാഷണൽ കോൺഫറൻസ് പ്രവർത്തകരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വിവാഹ വേദിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അതീവ ഭയാനകമായ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ഫാറൂഖ് അബ്ദുള്ളയ്ക്ക് പിന്നിലൂടെ എത്തിയ പ്രതി വളരെ അടുത്ത ദൂരത്തുനിന്ന് (Point blank range) അദ്ദേഹത്തിന് നേരെ തോക്ക് ചൂണ്ടുകയായിരുന്നു. എന്നാൽ സെക്കന്റുകൾക്കുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ കീഴ്പ്പെടുത്തിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും ഈ സമയം വേദിയിൽ ഉണ്ടായിരുന്നു. ഒരു മണിക്കൂറിലേറെയായി നേതാക്കൾ സ്ഥലത്തുണ്ടായിരുന്നുവെന്നും അവർ മടങ്ങാൻ തുടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായതെന്നും ദൃക്സാക്ഷികൾ പറയുന്നു.

ഒമർ അബ്ദുള്ളയുടെ പ്രതികരണം

തന്റെ പിതാവിനെതിരെയുണ്ടായ വധശ്രമത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇത്രയും അടുത്ത ദൂരത്തേക്ക് തോക്കുമായി ഒരാൾക്ക് എങ്ങനെ വരാൻ സാധിച്ചുവെന്ന് അദ്ദേഹം ചോദിച്ചു.