സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കും. ഒരു മാസത്തിനുള്ളില്‍ പരിഷ്‌കരിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങുമെന്നാണ് വിവരം. ഇപ്പോഴുള്ള വേതനത്തില്‍ 60 ശതമാനം വരെ വര്‍ധനയ്ക്കാണ് ശുപാര്‍ശ. ശനിയാഴ്ച സ്വകാര്യ ആശുപത്രികളുടെ വ്യവസായ ബന്ധസമിതി യോഗത്തില്‍ വേതന പരിഷ്‌കാരം ഒരു മാസത്തിനുള്ളില്‍ വിജ്ഞാപനം ചെയ്യാന്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശിച്ചു.

2013 ലാണ് ഏറ്റവുമൊടുവില്‍ വേതനം പരിഷ്‌കരിച്ചത്. നിലവിലെ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് കുടുംബമായി ജീവിക്കാന്‍ ഇപ്പോഴുള്ള വേതനം പോരെന്നാണ് തൊഴില്‍വകുപ്പിന്റെ വിലയിരുത്തല്‍. വേതനപരിഷ്‌കാരത്തിനായി 2023 ഒക്ടോബറില്‍ സര്‍ക്കാര്‍ സമിതി രൂപവത്കരിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.