ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ ഒരുക്കങ്ങള്‍ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ചെയര്‍മാനുമായ വി വി എസ് ലക്ഷ്മണ്‍ നിയന്ത്രിക്കുമെന്ന് റിപ്പോര്‍ട്ട്. പരിശീലകന്‍ ഗൗതം ഗംഭീര്‍ അമ്മയ്ക്ക് സുഖമില്ലാത്തതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ലക്ഷ്മണിനെ ചുമതലയേല്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. അദ്ദേഹം, ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായി ലണ്ടനിലുണ്ട്. അഞ്ച് ലിസ്റ്റ് എ മത്സരങ്ങളിലും, അടുത്ത മാസം അവസാനം ബെക്കന്‍ഹാമിലും ചെംസ്‌ഫോര്‍ഡിലും നടക്കുന്ന രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും അദ്ദേഹത്തിന്റെ ജൂനിയര്‍ ടീം പങ്കെടുക്കും. ദക്ഷിണാഫ്രിക്കയില്‍ ടി20 പരമ്പരയ്ക്കായി രണ്ടാം നിര ടീമിനെ അയച്ചപ്പോള്‍ ലക്ഷ്മണായിരുന്നു പരിശീലകന്‍.

ഇന്‍ട്രാ സ്‌ക്വാഡ് മത്സരത്തോടെയാണ് ടീം അവസാന ഘട്ട തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്. ഗംഭീറിന് എത്രയും വേഗം ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് ടീം പ്രതീക്ഷിക്കുന്നത്. ഹെഡിംഗ്ലിയില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന് മുമ്പ് അദ്ദേഹം തിരിച്ചെത്തിയേക്കും. അദ്ദേഹം തിരിച്ചെത്തുന്നവരെയുള്ള സമയത്തേക്കാണ് ലക്ഷ്മണിനെ ടീമിനൊപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നത്. സന്നാഹ മത്സരത്തില്‍ ഇന്ത്യ എയുടെ സര്‍ഫറാസ് ഖാന്‍ സെഞ്ചുറി നേടിയിരുന്നു. ജസ്പ്രീത് ബുമ്ര ഉള്‍പ്പെട്ട ബൗളിംഗ് നിരയ്ക്കെതിരെ 76 പന്തില്‍ സര്‍ഫറാസ് 101 റണ്‍സെടുത്തു. 15 ഫോറും രണ്ട് സിക്സും അടങ്ങിയതാണ് സര്‍ഫറാസിന്റെ സെഞ്ച്വറി.

രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ എ ആറ് വിക്കറ്റിന് 299 റണ്‍സെടുത്തു. 45 റണ്‍സുമായി ഇഷാന്‍ കിഷനും 19 റണ്‍സുമായി ഷാര്‍ദുല്‍ താക്കൂറും ക്രീസിലുണ്ട്. ഇന്ത്യ എ ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വരന്‍ 39 റണ്‍സും സായ് സുദര്‍ശന്‍ 38 റണ്‍സും നേടി. റുതുരാജ് ഗെയ്ക്വാദ് രണ്ട് റണ്ണിന് പുറത്തായി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് വീതം നേടി. ബുമ്രയ്ക്ക് വിക്കറ്റൊന്നും കിട്ടിയില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും കെ എല്‍ രാഹുലു ഒന്നാംദിനം അര്‍ധസെഞ്ച്വറി നേടിയിരുന്നു.