തിരുവനന്തപുരം: ശബരിമല കട്ടിളപാളികൾ മാറ്റിയിട്ടില്ലെന്നും കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണമാണെന്നും സ്ഥിരീകരണം. ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണമാണ് കവർന്നതെന്ന് ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്നാണ് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി. ഇപ്പോഴുള്ളത് ഒറിജിനൽ ചെമ്പ് പാളികൾ തന്നെയാണ്.

ചില പാളികൾക്കുണ്ടായ മാറ്റത്തിൽ വിഎസ്എസ്‍സി വിശദീകരണം നൽകി. മെർക്കുറിയും അനുബന്ധ രാസലായനികളും ചേർത്തതിലുള്ള ഘടനവ്യതിയാനമാണ് പാളികൾക്കുണ്ടായ മാറ്റത്തിനു കാരണം. പാളികൾ മാറ്റി പുതിയവ വച്ചതെന്ന് സ്ഥിരീകരിക്കാൻ തെളിവില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു.

പോറ്റി കൊണ്ടുപോയി തിരികെ എത്തിച്ച പാളികളിൽ സ്വർണം ഗണ്യമായി കുറഞ്ഞു. കട്ടിള പഴയത് തന്നെയായിരുന്നു, പക്ഷെ സ്വർണം കവർന്നു. പാളികളിൽ സംഭവിച്ചിരുന്നത് രാസഘടന വ്യത്യയാനം മാത്രമാണെന്നും വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴിയില്‍ പറഞ്ഞു.

മൊഴിയുടെ വിശദാംശങ്ങൾ എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. പഴയ വാതിലിൽ നിന്നെടുത്ത സാമ്പിൾ പരിശോധനയും നിർണായകമാണ്. പരിശോധന താരതമ്യ ഫലം ചേർത്ത് അന്തിമ റിപ്പോർട്ട് നൽകുമെന്ന് വിഎസ്എസ്‍സി അറിയിച്ചു.