വടക്കൻ നൈജീരിയയിൽ സായുധ സംഘങ്ങൾ നടത്തിയ പുതിയ അക്രമങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും നൂറോളം പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന അക്രമങ്ങളിൽ നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സോകോട്ടോ, നൈജർ, കെബ്ബി തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലാണ് പ്രധാനമായും ആക്രമണം നടന്നത്.
കഴിഞ്ഞ വർഷം മുതൽ സൈനിക താവളങ്ങൾക്കും ഗ്രാമങ്ങൾക്കും നേരെ സായുധ സംഘങ്ങൾ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. “ഈസ, സാബോൺ ബിർണി തദ്ദേശ ഭരണ പ്രദേശങ്ങളിലെ വിവിധ ഗ്രാമങ്ങളിലായി ചുരുങ്ങിയത് 12 പേർ കൊല്ലപ്പെടുകയും 43 പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്,” ദാൻ അദുവ ഗ്രാമത്തിലെ പ്രാദേശിക നേതാവായ അഹമ്മദ് യഹായ പറഞ്ഞു.
ഗ്രാമങ്ങളിൽ അതിക്രമിച്ചു കയറിയ സംഘം സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു വിഭാഗത്തെ തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുണ്ട്. മോചനദ്രവ്യത്തിനായാണ് പ്രധാനമായും ഇവർ ആളുകളെ തട്ടിക്കൊണ്ടുപോകുന്നത്. ഈസ്റ്റർ ആഘോഷങ്ങൾക്കിടെ കടുന സംസ്ഥാനത്തെ പള്ളികളിൽ നടന്ന ആക്രമണങ്ങളിൽ 31 പേരെ തട്ടിക്കൊണ്ടുപോയിരുന്നെങ്കിലും പിന്നീട് സൈന്യം ഇവരെ മോചിപ്പിച്ചിരുന്നു.



