വർഷങ്ങളായി നീണ്ടുനിൽക്കുന്ന യുദ്ധത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന ഉക്രൈനിലെ സാധാരണക്കാരായ ജനതയെ സഹായിക്കുന്നതിനായി, അവശ്യവസ്തുക്കളുമായി വത്തിക്കാനിൽ നിന്നും വാഹനം ഖാർക്കിവിലെത്തി. ഫ്രാൻസിസ് പാപ്പാ കാലം ചെയ്തതിനു ശേഷവും, വത്തിക്കാൻ സഹായങ്ങൾ എത്തിച്ചിരുന്നുവെന്നും, ആ ദൗത്യം ഒരിക്കലും നിർത്തിയിരുന്നില്ലയെന്നും പാപ്പായുടെ ഉപവിപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കർദിനാൾ കോൺറാഡ് ക്രാജെവ്സ്കി പറഞ്ഞു. സമീപ ആഴ്ചകളിൽ നിരവധി റഷ്യൻ ബോംബാക്രമണങ്ങളാൽ തകർന്ന ഉക്രേനിയൻ നഗരമായ ഖാർകിവിൽ ഏറെ ബുദ്ധിമുട്ടുകളിലൂടെയാണ് ജനത കഴിഞ്ഞുപോകുന്നത്.
റോമിലെ സാന്താ സോഫിയ ബസിലിക്കയിൽ നിന്നുമാണ് സഹായങ്ങൾ നിറച്ച ട്രക്ക് ഉക്രൈനിലേക്ക് യാത്ര തിരിച്ചത്. കർദിനാൾ ക്രാജേവ്സ്കിയും വാഹനത്തിൽ യാത്രചെയ്യുന്നുണ്ട്. ഫ്രാൻസിസ് പാപ്പായുടെ ജീവിത മാതൃക പിന്തുടർന്ന് കൊണ്ട്, ലിയോ പതിനാലാമൻ പാപ്പായും ജീവകാരുണ്യപ്രവർത്തനങ്ങൾ ഏറെ ഊർജ്ജസ്വലതയോടെ തുടരുന്നുണ്ടെന്നും, പീഡിതരായ ഉക്രൈൻ ജനതയെ തന്റെ ഹൃദയത്തോട്, ലിയോ പതിനാലാമൻ പാപ്പായും ചേർത്ത് പിടിച്ചുവെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
മെത്തകൾ, ഭക്ഷണം, പലചരക്ക് സാധനങ്ങൾ, കുട്ടികൾക്കുള്ള നിരവധി വസ്തുക്കൾ എന്നിവ വാഹനത്തിൽ ഉൾപ്പെടുന്നു. അടിയന്തിരമായ ഈ സാഹചര്യ്ത്തിൽ ഉക്രൈൻ ജനതയ്ക്ക് എല്ലാം അവശ്യവസ്തുക്കളാണെന്നും, ഒന്നും ഒഴിവാക്കുക സാധ്യമല്ലെന്നും കർദിനാൾ പറഞ്ഞു. യുദ്ധത്തിന്റെ തുടക്കം മുതൽ, റോമിലെ ഉക്രേനിയൻ പള്ളിയായ സാന്താ സോഫിയ മാനുഷിക ഔദാര്യത്തിന്റയും, ജീവകാരുണ്യത്തിന്റെയും ഇടമായി മാറിയെന്നും കർദിനാൾ അഭിപ്രായപ്പെട്ടു.