തുടര്‍ചികിത്സയ്ക്കായി സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്നാരോപിച്ചു വര്‍ക്കല ട്രെയിന്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം പാലോട് സ്വദേശിനി ശ്രീക്കുട്ടി രംഗത്ത്. നിലവില്‍ മഞ്ചേരി സ്വദേശത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീക്കുട്ടി, സ്വബോധത്തിലേക്ക് തിരിച്ചെത്തിയ ശേഷം ആരും ബന്ധപ്പെടുകയോ സന്ദര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്നും പറഞ്ഞു. നിലവിലെ ചികിത്സ ചെലവുകള്‍ വലിയതാണെന്നും സര്‍ക്കാര്‍ സഹായമില്ലാതെ തുടര്‍ന്ന് ചികിത്സ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നും ശ്രീക്കുട്ടി വ്യക്തമാക്കി.

2025 നവംബര്‍ ആദ്യവാരത്തില്‍ കേരള എക്‌സ്‌പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ലഹരിയിലായ സഹയാത്രികന്‍ ശ്രീക്കുട്ടിയെ ട്രെയിനില്‍നിന്ന് തള്ളിയിടുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി മാസങ്ങളോളം തീവ്രപരിചരണത്തില്‍ കഴിയേണ്ടിവന്നു.

തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചികിത്സ നല്‍കിയിരുന്നു. തലച്ചോറിന് ഗുരുതരമായി ക്ഷതം സംഭവിച്ചതിനാല്‍ അവസ്ഥ ഏറെ ഗുരുതരമായിരുന്നു. ഇടത് തോള്‍ക്കും പരിക്ക് സംഭവിച്ചിരുന്നു. ശ്വസനത്തിനായി ട്രാക്കിയോസ്റ്റമി സംവിധാനവും ഭക്ഷണത്തിനായി ട്യൂബും ഘടിപ്പിച്ചിരുന്നു.

പിന്നീട് ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സയുടെ ഭാഗമായി ഓക്സിജന്‍ തെറാപ്പി, ശ്വസന വ്യായാമങ്ങള്‍, ഭക്ഷണം സ്വയം വിഴുങ്ങാനുള്ള പരിശീലനം, ഓര്‍മ്മശക്തിയും ചിന്താശേഷിയും മെച്ചപ്പെടുത്താനുള്ള ചികിത്സകള്‍, ചലനശേഷി വീണ്ടെടുക്കാനുള്ള പരിശീലനങ്ങള്‍ എന്നിവ നല്‍കി. വിവിധ വിഭാഗങ്ങളിലെ വിദഗ്ധര്‍ ചേര്‍ന്ന് നടത്തിയ ചികിത്സയാണ് ശ്രീക്കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.