നിയമസഭയിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കാത്ത സംഭവത്തിൽ വിവാദം പുകയുന്നു. ഗവർണർ രാജേന്ദ്ര അർലേക്കറുടെ സാന്നിധ്യത്തിൽ നടന്ന നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരത്തിൻ്റെ ആദ്യ രണ്ട് ഈരടികൾ മാത്രമാണ് കേരള പോലീസ് ബാൻഡ് വായിച്ചത്. ഈ നടപടിയിൽ ഗവർണറും ബി.ജെ.പി.യും അതൃപ്തി പ്രകടിപ്പിച്ചു. സഭയിൽ വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന ലോക്ഭവൻ്റെ നിർദ്ദേശം സർക്കാർ അവഗണിച്ചതായി ബി.ജെ.പി. ആരോപിക്കുന്നു.
ലോക്ഭവൻ്റെ നിർദ്ദേശം സർക്കാർ തള്ളിയെന്ന കാര്യത്തിൽ തനിക്ക് അതൃപ്തിയുണ്ടെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ വ്യക്തമാക്കി. വന്ദേമാതരം മുഴുവൻ പാടണമെന്ന നിർദ്ദേശത്തിൽ സ്പീക്കറോട് വിശദീകരണം തേടുമോ എന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന പ്രോട്ടോകോൾ സർക്കാർ പാലിച്ചില്ലെന്ന് ബി.ജെ.പി. ആരോപിക്കുന്നു. ദേശീയഗീതം അപമാനിക്കപ്പെട്ടുവെന്നും ഈ നടപടി ലോക്ഭവനോടും ഗവർണറോടുമുള്ള അവഹേളനമാണെന്നും പാർട്ടി നേതൃത്വം പ്രതികരിച്ചു.
സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി വി. മുരളീധരൻ എം.എൽ.എ. രംഗത്തെത്തി. വി.ഡി. സതീശൻ സർക്കാർ ജമാ അത്തെ ഇസ്ലാമിയുടെയും സി.പി.എമ്മിൻ്റെയും നിർദ്ദേശങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
വന്ദേമാതരത്തോട് സർക്കാരിന് എന്തിനാണ് അയിത്തമെന്നും മതനിരപേക്ഷതയ്ക്ക് ചേർന്നതല്ലെന്ന് തോന്നിയത് എപ്പോഴാണെന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മുരളീധരൻ സർക്കാരിനെതിരെ ആഞ്ഞടിച്ചത്.



